എല്‍ഡിഎഫിന്റെ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവിനെ സസ്‌പെന്റ് ചെയ്തു
കോഴിക്കോട്: പൗരത്വനിയമ ഭേദഗതിക്കെതിരായി എല്‍.ഡി.എഫ്. സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം. ബഷീറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. യുഡിഎഫ് തീരുമാനം ലംഘിച്ച് ആരെങ്കിലും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞതിന് പിന്നാലെയാണ് നടപടി.
റിപ്പബ്ലിക് ദിനത്തില്‍ കോഴിക്കോട്ട് നടന്ന പരിപാടിയിലാണ് ബഷീര്‍ പങ്കെടുത്തത്. യു.ഡി.എഫുമായി കൂടിയാലോചിക്കാതെ നടത്തുന്ന സമരങ്ങളില്‍ പങ്കെടുക്കേണ്ടെന്നാണ് മുസ്ലിം ലീഗിന്റെ തീരുമാനം. അത് ലംഘിച്ചാണ് ബഷീര്‍ പങ്കെടുത്തതെന്നാണ് ആരോപണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിനെ സംബന്ധിച്ച് ലീഗില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കെയാണ് ബഷീറിനെതിരായ നടപടി. എന്നാൽ ഒരു പൗരൻ എന്ന നിലക്കാണ് താൻ പങ്കെടുത്തത് എന്ന് ബഷീർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
പൗരത്വനിയമ ഭേദഗതിക്കെതിരേ സി.പി.എം. നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കരുതെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടില്ല. ഈ വിഷയത്തില്‍ രാഷ്ട്രീയത്തിലുപരി ഒരു വികാരമുണ്ട്. പാര്‍ട്ടി കമ്മിറ്റിക്കല്ല, എല്ലാവരും ഒരുമിച്ചുനില്‍ക്കേണ്ട സമരത്തിനാണ് പങ്കെടുത്തത്. ഇരു സുന്നിവിഭാഗങ്ങളുടെയും മുജാഹിദ് സംഘടനകളുടെയും നേതാക്കള്‍ ഇതില്‍ പങ്കെടുത്തിട്ടുണ്ട്. അപ്പോള്‍ എന്നെപ്പോലെയുള്ള ഒരു പ്രവര്‍ത്തകന് മാത്രം എന്താണ് പ്രശ്‌നം. പാര്‍ട്ടി നടപടിയെടുത്താല്‍ രണ്ടുകൈയുംനീട്ടി സ്വീകരിക്കും. ബഷീര്‍ പറഞ്ഞു.