ആനയറയില്‍ ആട്ടോ ഡ്രൈവര്‍ വിപിനെ കൊലപ്പെടുത്തിയ പ്രതികള്‍ തുമ്പ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി
തിരുവനന്തപുരം: ആനയറയില്‍ ആട്ടോ ഡ്രൈവര്‍ വിപിനെ കൊലപ്പെടുത്തിയ പ്രതികള്‍ തുമ്പ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനെത്തിയത് യാതൊരു കൂസലുമില്ലാതെ. എന്താണ് സംഭവമെന്ന് അന്വേഷിച്ച പൊലീസുകാരനോട് ' പേട്ടയിലെ കൊലപാതകത്തില്‍ നിങ്ങള്‍ അന്വേഷിക്കുന്നവര്‍ ഞങ്ങളാണെന്നും കീഴടങ്ങാനെത്തിയതാണെന്നു' മുള്ള മറുപടിയാണ് പ്രതി അനുലാല്‍ നല്‍കിയത്. പ്രതികളുടെ മറുപടികേട്ട് ഓഫീസിനകത്തുണ്ടായിരുന്ന എസ്.ഐ ശ്രീകുമാര്‍ ആദ്യമൊന്ന് അന്താളിച്ചെങ്കിലും വിവരം പേട്ട സി.ഐ ബിനുവിനെയും സിറ്റി പൊലീസ് കമ്മീഷണറെയും അറിയിക്കുകയായിരുന്നു. അനുലാല്‍, ജയദേവന്‍, ബിനീഷ്, റിജു, ശിവപ്രസാദ്, റസീം ഖാന്‍ എന്നിവരാണ് കീഴടങ്ങിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. അഭിഭാഷകനൊപ്പമാണ് പ്രതികള്‍ സ്റ്റേഷനിലെത്തിയത്. സംഭവത്തിനു പിന്നില്‍ ഗുണ്ടാ കുടിപ്പകയെന്ന് പൊലീസ് അറിയിച്ചു.
2014ല്‍ കാരാളി അനൂപിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വിപിന്‍. നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. കഴിഞ്ഞ ആഗസ്റ്റില്‍ ഈഞ്ചയ്ക്കലിലെ സ്വകാര്യ ബാറില്‍ വച്ച് കൊലപാതക സംഘവും വിപിനും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതേ തുടര്‍ന്ന് വഞ്ചിയൂര്‍ പൊലീസ് വിപിനെ അറസ്റ്റ് ചെയ്തു. റിമാന്‍ഡിലായിരുന്ന വിപിന്‍ രണ്ടാഴ്ച മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ഈ സംഭവത്തിലെ വൈരാഗ്യമാണെന്ന് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
വിപിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശം തങ്ങള്‍ക്കുണ്ടായിരുന്നില്ലെന്നും കാലും കൈയും വെട്ടിയെടുത്ത് ഉപേക്ഷിക്കുക എന്നതായിരുന്നു പദ്ധതിയെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. അതിനാലാണ് സ്വകാര്യ ആശുപത്രിക്ക് സമീപം പാതിജീവനോടെ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. എന്നാല്‍ മൃഗീയമായ വെട്ടേറ്റ വിപിന്‍ വഴിയാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടാന്‍ താമസിച്ചതും അമിതമായി രക്തം നഷ്ടപ്പെട്ടതുമാണ് മരണത്തിന് ഇടയാക്കിയത്.
53 വെട്ടുകളാണ് വിപിന്റെ ശരീരത്തുണ്ടായിരുന്നതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. വെട്ടേറ്റ് വലതുകാല്‍ വേര്‍പ്പെട്ടും വലതു കൈയും ഇടതുപാദവും തുങ്ങിയ നിലയിലുമായിരുന്നു. ഗുരുതരാവസ്ഥയിലായ വിപിനെ പൊലീസ് എത്തിയാണ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചാക്ക മുരുകന്റെ കൊട്ടേഷന്‍ സംഘമാണ് തന്നെ ആക്രമിച്ചതെന്നും വൈശാഖും ഒപ്പമുണ്ടായിരുന്നെന്നും ബാക്കിയുള്ളവരെ കണ്ടാല്‍ അറിയാമെന്നും ചാക്ക മുരുകന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ആക്രമിച്ചതെന്ന വിപിന്‍ മൊഴി നല്‍കിയിരുന്നു.