എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാർച്ച് 31 വരെ അവധി; ആഘോഷങ്ങളും ഉത്സവങ്ങളും ഒഴിവാക്കണം
തിരുവനന്തപുരം : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഒന്നാംക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള സ്‌കൂളുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടും. ഈ നിയന്ത്രണം സിബിഎസിഇ, ഐസിഎസ്ഇ വിദ്യാലയങ്ങള്‍ക്കും അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും ബാധകമാണ്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കോളേജുകളും മാര്‍ച്ച് 31 വരെ അടച്ചിടും. എസ്എസ്എല്‍സി പരീക്ഷയും എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷയും മാറ്റിവെയ്ക്കുന്നില്ല. ഈ പരീക്ഷകള്‍ എഴുതാന്‍ വരുന്നവരില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേക മുറിയില്‍ പരീക്ഷ എഴുതിക്കും.
ട്യൂഷന്‍ ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, അവധിക്കാല ക്ലാസുകള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കണം.മദ്രസകള്‍, അങ്കണവാടികള്‍, ട്യൂറ്റോറിയലുകള്‍ എന്നിവയും മാര്‍ച്ച് 31 വരെ അടച്ചിടണം. അങ്കണവാടികളില്‍ പോകുന്ന കുട്ടികള്‍ക്കുള്ള ഭക്ഷണം അവരവരുടെ വീടുകളില്‍ എത്തിക്കും.
പരീക്ഷ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു തരം പഠനപ്രവര്‍ത്തനവും മാര്‍ച്ച് 31 വരെ ഉണ്ടാകരുത് എന്നാണ് തീരുമാനം.
സംസ്ഥാനത്ത് ധാരാളം ഉത്സവങ്ങളുടെ കാലമാണ്. ഈയൊരു സാഹചര്യത്തില്‍ ജനങ്ങള്‍ ഒത്തുചേരുന്നത് ദോഷകരമാണ്. രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാല്‍ ഇത്തരം ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും ആഘോഷങ്ങളും ഒഴിവാക്കണം. വിവാഹം മാറ്റിവെക്കാന്‍ സാധിച്ചില്ലെങ്കില്‍ വലിയ ആളുകള്‍ കൂടാത്ത തരത്തില്‍ ചടങ്ങുകളായി മാത്രം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ ഒഴിവാക്കി ചടങ്ങുകള്‍ മാത്രമാക്കണം. ശബരിമലയില്‍ ആവശ്യമായ പൂജകളും ചടങ്ങുകളും നടത്താം. എന്നാല്‍ ദര്‍ശനത്തിന് ഈ ഘട്ടത്തില്‍ ആളുകള്‍ പോകാതിരിക്കണം. സ്‌കൂളുകളില്‍ വാര്‍ഷികങ്ങള്‍, കലാപരിപാടികള്‍, ആഘോഷങ്ങള്‍ എന്നിവ ഒഴിവാക്കണം.