കഞ്ചാവ് കൃഷി നിയമ വിധേയമാക്കാന്‍ നീക്കവുമായി ഗോവ; ലൈസന്‍സ് നല്‍കും
പനാജി: കഞ്ചാവ് കൃഷി നിയമ വിധേയമാക്കാനുള്ള നീക്കവുമായി ഗോവ. മരുന്നു നിര്‍മാണത്തിനാവശ്യമായ കഞ്ചാവ് നിയമവിധേയമായി കൃഷി ചെയ്യുന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പില്‍നിന്നു നിര്‍ദേശം ലഭിച്ചതായി ഗോവ നിയമമന്ത്രി നിലേഷ് കബ്രാള്‍ പറഞ്ഞു.
മരുന്നു നിര്‍മാണത്തിനാവശ്യമായ കഞ്ചാവ് കൃഷി മാത്രം നടപ്പാക്കാനുള്ള നിര്‍ദേശമാണു തനിക്കു മുന്നിലുള്ളതെന്നും ഉത്പാദിപ്പിക്കുന്ന കഞ്ചാവ് മരുന്നു കമ്പനികൾക്ക് നേരിട്ട് എത്തിക്കുകയായിരിക്കും ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ ലൈസന്‍സ് പോലെതന്നെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഭാംഗ് എന്നറിയപ്പെടുന്ന കഞ്ചാവിന്റെ ഒരു വകഭേദമായ ചെടികള്‍ കൃഷി ചെയ്യാനും വില്ക്കാനുമുള്ള ലൈസന്‍സ് നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ബുദത്തിന്റെ അവസാനഘട്ടത്തിലടക്കം കഞ്ചാവ് മരുന്നായി ഉപയോഗിക്കുന്നതു താന്‍ കണ്ടിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും കഞ്ചാവ് ഒൗദ്യോഗികമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ മാത്രം എന്തിനാണ് അതു തടയുന്നതെന്നും മന്ത്രി ചോദിച്ചു.
നിര്‍ദേശം നിയമവകുപ്പ് പരിശോധിച്ചെങ്കിലും മന്ത്രിസഭയിലും മുഖ്യമന്ത്രിയുടെ ഓഫീസും അനുകൂല മറുപടി തരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നിയമസഭയില്‍ പ്രതിപക്ഷം അംഗീകരിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. പ്രതിപക്ഷം ഇപ്പോള്‍ തന്നെ നിര്‍ദേശത്തില്‍ എതിര്‍പ്പുമായി രംഗത്തുണ്ട്.