കൊച്ചി പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; മൂന്നാംപ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി : പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ മൂന്നാംപ്രതി എം എം അൻവറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നാലാം പ്രതിയും അൻവറിന്റെ ഭാര്യയുമായ കൗലത്തിന്റെ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി. ഇരുവരും പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണം. രണ്ടു പേരെയും അറസ്റ്റ് ചെയ്യണം. ചോദ്യം ചെയ്‌ത ശേഷം അന്നു തന്നെ കോടതിയിൽ ഹാജരാക്കണം. കൗലത്തിന് വിചാരണക്കോടതി ജാമ്യം അനുവദിക്കണം. അൻവറിന്റെ കാര്യത്തിൽ കോടതിക്ക് നിയമാനുസൃത തീരുമാനമെടുക്കാമെന്നും ജസ്റ്റീസ് സുനിൽ തോമസ് ഉത്തരവിട്ടു.
ഇരുവരുടേയും പേരിലുള്ള അക്കൗണ്ടിലേക്ക് രണ്ട് തവണകളായി പത്ത് ലക്ഷത്തി നാൽപ്പതിനായിരം രുപ കൈമാറ്റം ചെയ്യപ്പെട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മൂന്നു മാസത്തോളമായി ഇരുവരും ഒളിവിലാണ്.