പ്രളയ ഫണ്ട് തട്ടിപ്പ്: 80 ലക്ഷത്തിൻ്റെ ക്രമക്കേടെന്ന് റിപ്പോര്‍ട്ട്
കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിച്ച സംഭവത്തില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി വിവരം. പൊലീസ് അന്വേഷണത്തിന് സമാന്തരമായി ജില്ല കലക്ടര്‍ നിയമിച്ച വകുപ്പുതല അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്. പ്രഥമദൃഷ്ട്യ 80 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടന്നതായാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതില്‍ 27.73 ലക്ഷം റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതിയും കലക്ടറേറ്റിലെ സെക്ഷന്‍ ക്ലര്‍ക്കുമായ വിഷ്ണുപ്രസാദ് സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്കും വകമാറ്റിയതാണ്. സാങ്കേതിക കാരണങ്ങളാല്‍ ഗുണഭോക്താക്കള്‍ കലക്ടറേറ്റില്‍ തിരിച്ചടിച്ച 52 ലക്ഷത്തോളം രൂപയിലും തിരിമറി നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.
80 ലക്ഷത്തില്‍ 11 ലക്ഷത്തോളം രൂപ കലക്ടറേറ്റില്‍ തിരികെ ലഭിച്ചിട്ടുണ്ട്. മൂന്നാം പ്രതിയായ എം.എം. അന്‍വര്‍ തിരിച്ചടച്ചതാണിത്. തുക തിരിച്ചുപിടിക്കാന്‍ റവന്യൂ നടപടികള്‍ക്ക് കലക്ടര്‍ക്ക് ശിപാര്‍ശ ചെയ്തതായും സൂചനയുണ്ട്. സെക്ഷനിലെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ മേല്‍നോട്ടമില്ലാത്തതാണ് തട്ടിപ്പിന് വിഷ്ണുവിനെ പ്രേരിപ്പിച്ചത്. ആദ്യം ലഭിച്ചതിലും കൂടുതല്‍ തുകക്ക് അര്‍ഹതയുള്ളതിനാല്‍ ഗുണഭോക്താക്കള്‍ തിരിച്ചടച്ച തുകയിലാണ് പ്രധാനമായും തിരിമറി നടന്നത്.
ഇത്തരം പണം ട്രഷറിയില്‍ അടച്ച് ചെലാന്‍ സെക്ഷനില്‍ കാണിക്കണമെന്നാണ് ചട്ടം. ഇത് മറികടന്ന് നേരിട്ട് കൈപ്പറ്റുകയാണെങ്കില്‍ ഗുണഭോക്താവിന് 'ടി.ആര്-5' എന്ന രശീതി നല്‍കിവേണം സ്വീകരിക്കാന്‍. എന്നാല്‍, ഇതിനുപകരംകമ്പ്യുട്ടറിൽ തയാറാക്കി പ്രിന്റ് ചെയ്തെടുത്ത രശീതിയാണ് വിഷ്ണു നല്‍കിയത്. ഇത്തരത്തില്‍ 52 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് കൂടാനും കുറയാനും സാധ്യതയുണ്ട്.
വിശദ അന്വേഷണത്തിന് പൊലീസിന് കൈമാറാനാണ് നിര്‍ദേശം. സി.പി.എം പ്രാദേശിക നേതാവായ എം.എം. അന്‍വറിൻ്റെയും അയ്യനാട് സര്‍വിസ് സഹകരണ ബാങ്ക് ഡയറക്ടറായിരുന്ന ഭാര്യ കൗലത്തിൻ്റെയും സഹകരണ ബാങ്കിലെ ജോയന്റ് അക്കൗണ്ടിലേക്ക് പത്തരലക്ഷം എത്തിയതോടെയാണ് തട്ടിപ്പ് പുറത്താവുന്നത്. വിഷ്ണുപ്രസാദിന് പുറമേ പ്രതിപ്പട്ടികയിലുള്ള ബി. മഹേഷ്, മറ്റൊരു സി.പി.എം നേതാവായ എന്‍.എന്‍. നിധിന്, ഭാര്യ ഷിന്റു എന്നിവര്‍ റിമാന്‍ഡിലാണ്. അന്‍വറിനെയും കൗലത്തിനെയും മഹേഷിൻ്റെ ഭാര്യ നീതുവിനെയും പിടികൂടാനുണ്ട്.