കൊച്ചിയില്‍ ‘ഫ്ലോട്ടിംഗ് ക്രൂസ് ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍ കം കൂത്തമ്പലം’
കൊച്ചി: കൊച്ചിയില്‍ ‘ഫ്ലോട്ടിംഗ് ക്രൂസ് ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍ കം കൂത്തമ്പലം’ ഒരുങ്ങുന്നു. 4 കോടി 84 ലക്ഷം രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതിയായി. കൊച്ചിയിലെത്തുന്ന ക്രൂസ് ടൂറിസ്റ്റുകള്‍ക്ക് ഹൃദ്യമായ വരവേല്പും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ടൂറിസം വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ഏകദേശം 250 പേര്‍ക്ക് ഇരിപ്പിടമുള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ഫെസിലിറ്റേഷന്‍ സെന്ററില്‍ ഉണ്ടാകും. പാരമ്പര്യ കലാരൂപങ്ങളുടെ അവതരണവും കരകൗശല ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും പരമ്പരാഗത കേരളീയ ഭക്ഷണ വിതരണവും ഒരുക്കിയാകും ടൂറിസ്റ്റുകളെ സ്വീകരിക്കുക.
ഇത് പൂര്‍ത്തിയാകുന്നതോടെ കൊച്ചിയിലെത്തുന്ന പ്രത്യേകിച്ചും ആഡംബര കപ്പലുകളിലെ സന്ദര്‍ശകര്‍ക്ക് കേരളത്തിന്റെ വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ അനുഭവവേദ്യമാകുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നതോടൊപ്പം, നമ്മുടെ നാടിന്റെ തനത് ഭക്ഷണവും മികച്ച ആതിഥേയ സേവനവും ലഭ്യമാകുന്നതാണ്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ കൂടി ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശി സ്വദേശി സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന നഗരങ്ങളില്‍ ഒന്നാണ് കൊച്ചി. കൊച്ചിയുടെ സാംസ്കാരികവും ചരിത്രപരവുമായ ടൂറിസം സാധ്യതകളും കണക്കിലെടുത്ത് ടൂറിസം വകുപ്പ് നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. കായല്‍ ടൂറിസത്തിന്റെയും ക്രൂസ് ടൂറിസത്തിന്റെയും സാധ്യതകള്‍ പരിഗണിച്ചുള്ള പദ്ധതികള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇതുകൂടാതെ കൊച്ചിയില്‍ ചെല്ലാനം, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍, കടമക്കുടി ദ്വീപുകള്‍ ബന്ധിപ്പിച്ചുകൊണ്ട് പൈതൃക ഗ്രാമീണ കായലോര ടൂറിസം സര്‍ക്യൂട്ടിന്റെ സാധ്യതകളും ടൂറിസം വകുപ്പിന്റെ പരിഗണനയിലുണ്ട്. വളന്തക്കാട് ദ്വീപില്‍ ഗ്രാമീണ ടൂറിസം പരിപാടികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിനായി 99 ലക്ഷം രൂപയുടെ പദ്ധതിക്കും വകുപ്പ് ഭരണാനുമതി നല്‍കി കഴിഞ്ഞതായും ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.