കൊറോണ; മരിച്ചവരുടെ എണ്ണം 3000 കടന്നു. 63 രാജ്യങ്ങൾ വൈറസ് പിടിയിൽ
ബെയ്‌ജിങ്: കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 3000 കടന്നു. ചൈനയിൽ ഇന്നലെ മാത്രം മരിച്ചത് 42 പേർ. പുതിയതായി 202 പേർക്കു കൂടി രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ ഹ്യൂബെ പ്രവിശ്യയ്ക്കു പുറത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് 5 പേർക്ക് മാത്രമാണ്. യുഎസിൽ ഇന്ന് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ യുഎസിൽ മരണം രണ്ടായി. 50ലേറെ പേർക്കു രോഗബാധ സംശയിക്കുന്നു. അതീവ ജാഗ്രത തുടരുന്നതിടെ ഇറ്റലിയിൽ മരണം 34 ആയി ഉയർന്നു. 1694 പേർക്കു രോഗം സ്ഥിരീകരിച്ചു. ചെക്ക് റിപ്പബ്ലിക്ക്, അയർലൻഡ്, ഇക്വഡോർ, ലക്സംബർഗ് എന്നീ രാജ്യങ്ങളിലും ആദ്യമായി രോഗബാധ കണ്ടെത്തി. ഓസ്ട്രേലിയയിൽ ആദ്യ മരണം സ്ഥിരീകരിച്ചു. ജപ്പാൻ കപ്പലിൽനിന്നു തിരിച്ചു സിഡ്‌നിയിലെത്തിയ ആളാണു മരിച്ചത്.
ഇതുവരെ 63 രാജ്യങ്ങളിലാണ് രോഗം പടർന്നിട്ടുള്ളത്. ലോകമാകെ രോഗികളുടെ എണ്ണം 80,000 കടന്നു. ജർമനിയിൽ രോഗബാധിതർ ഇരട്ടിയായി; 129 പേർ.11 പേർ കൂടി മരിച്ചതോടെ ഇറാനിൽ മരണസംഖ്യ 54 ആയി. പുതിയ രോഗികൾ 385, ആകെ 978. ദക്ഷിണ കൊറിയയിൽ മരണം 22 ആയി. 476 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 4,212 ആയി. ഇവിടെ ഞായറാഴ്ച പള്ളികൾ അടച്ചിട്ടു. പകരം ഓൺലൈൻ കുർബാന നടത്തി. സിംഗപ്പൂരിൽ 106 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇറാനില്‍ 978 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുളളത്. കൂടുതല്‍ ആളുകള്‍ക്ക് പരിശോധന നടത്തിവരികയാണ്.
ഇറ്റലിയിലെ ഹോട്ടലുകളിൽ 700 സഞ്ചാരികൾ 14 ദിവസ നിരീക്ഷണത്തിൽ കഴിയുകയാണ്. ഹോട്ടലിലെ താമസക്കാരായ ചിലർക്കു രോഗബാധ സ്ഥിരീകരിച്ചതിനാലാണിത്. ഖത്തറിൽ 2 സ്വദേശികളിൽ കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രോഗികൾ മൂന്നായി. ബഹ്റൈനിൽ 3 പേർക്കും കുവൈത്തിൽ ഒരാൾക്കും കൂടി കോവിഡ് കണ്ടെത്തി. ഖത്തറിലും കുവൈത്തിലും ഇറാനിൽ നിന്നെത്തിയവർക്കാണു രോഗം. കുവൈത്ത്– 46, ബഹ്റൈൻ– 47, യുഎഇ– 16, ഒമാൻ– 5 പേർ ചികിൽസയിലാണ്.