ചൈനീസ് ഫണ്ട്: പരസ്‌പരം പഴിച്ച് കോൺഗ്രസും ബിജെപിയും
ന്യൂഡൽഹി : ചൈനാബന്ധത്തിന്റെ പേരിൽ ബിജെപി–-കോൺഗ്രസ് പോര് ശക്തമായതോടെ ഇരുകൂട്ടരും ചൈനയിൽനിന്ന് വാങ്ങിയ ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവരുന്നു. സോണിയഗാന്ധി അധ്യക്ഷയായ രാജീവ്‌ഗാന്ധി ഫൗണ്ടേഷന് ചൈനയിൽനിന്ന് രണ്ട് കോടിയിൽപരം രൂപ ലഭിച്ചുവെന്ന് സമ്മതിച്ച കോൺഗ്രസ്, ബിജെപി നിയന്ത്രണത്തിലുള്ള സർക്കാരിതര സംഘടനകൾക്ക് ചൈനയില്‍നിന്നും ഹോങ്കോങ്ങില്‍നിന്നും ലഭിച്ച ഫണ്ടിന്റെ വിവരം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
ബിജെപിക്കും ആർഎസ്‌എസിനും ആറു വർഷമായി വിദേശത്തുനിന്ന് ലഭിച്ച സംഭാവനകളുടെ കണക്ക് പുറത്തുവിടണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ്‌സിങ് സുർജെവാല ആവശ്യപ്പെട്ടു. ഓവർസീസ് ഫ്രണ്ട് ഓഫ് ബിജെപി–-ചൈന ആൻഡ് ഹോങ്കോങ് വഴി എത്ര പണം ലഭിച്ചു?, ഹോങ്കോങ്ങിലെ വ്യവസായി രാജ്‌കുമാർ നരൈൻദാസ് സബ്‌നാനി എന്ന രാജു സബ്‌നാനിക്ക് സംഘടനയുമായി എന്താണ് ബന്ധം?, ബിജെപി നേതാക്കൾ നയിക്കുന്ന വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷനും ഇന്ത്യ ഫൗണ്ടേഷനും ചൈനയിൽനിന്ന് ലഭിച്ച തുകയെത്ര?, നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നാല് പ്രാവശ്യവും പ്രധാനമന്ത്രിയായശേഷം അഞ്ച് തവണയും ചൈന സന്ദർശിച്ചത് എന്തിന്? ആറ് വർഷത്തിനുള്ളിൽ മോഡി 18 പ്രാവശ്യം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്‌ച നടത്തി. ഈ തട്ടിപ്പ് നയതന്ത്രം ഗുണകരമായോ? ആർഎസ്‌എസ് രാഷ്ട്രീയപാർടി അല്ലെന്നിരിക്കെ ചൈനീസ് കമ്യൂണിസ്‌റ്റ് പാർടിയുടെ(സിപിസി) ക്ഷണപ്രകാരം സംഘടനാനേതാക്കൾ 2009 ജനുവരിയിൽ ചൈന സന്ദർശിച്ചത് എന്തിനാണ്? അരുണാചൽപ്രദേശ്, തിബറ്റ് വിഷയങ്ങളിൽ അന്ന് എന്തൊക്കെ ചർച്ചചെയ്‌തു? തുടങ്ങിയ ചോദ്യങ്ങളും കോൺഗ്രസ് ഉന്നയിച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചെയ്‌തപോലെ വിദേശസംഭാവനകളുടെ വിവരം വെളിപ്പെടുത്താൻ ആർഎസ്‌എസ് തയ്യാറാണോ–-സുർജെവാല ചോദിച്ചു.