ബി.പി.സി.എൽ; വില്പ്പന നടത്തുന്നത് തുച്ഛമായ വിലക്ക്
കൊച്ചി : ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിനെ വിൽക്കുക തുച്ഛമായ വിലയ്ക്ക് . കൊച്ചി റിഫൈനറി ഉൾപ്പെടെ നാല് എണ്ണശുദ്ധീകരണ ശാലകളിൽ നിന്നായി 3.83 കോടി ടൺ ക്രൂഡോയിൽ സംസ്കരിക്കാൻ ശേഷിയുള്ള ബി.പി.സി.എല്ലിന് എട്ടു ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഇപ്പോഴത്തെ ഓഹരി വില അനുസരിച്ച് കമ്പനിയുടെ വിപണിമൂല്യം ഏതാണ്ട് 1.10 ലക്ഷം കോടി രൂപ മാത്രമാണ്.
കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള 53.29 ശതമാനം ഓഹരികളാണ് വിറ്റൊഴിയുന്നത്. നിലവിലെ വിപണിവില അനുസരിച്ച് ഇതിന് ലഭിക്കുക 60,000 കോടി രൂപയിൽ താഴെ മാത്രമാണ്. 25 ശതമാനം പ്രീമിയം ലഭിച്ചാൽപ്പോലും വില 75,000 കോടി രൂപയിലൊതുങ്ങും.
ഒരു റിഫൈനറി മാത്രമുള്ള എസ്സാർ ഓയിലിനെ 2017-ൽ 86,000 കോടി രൂപയ്ക്കാണ് റഷ്യയിലെ റോസ്‌നെഫ്റ്റും പങ്കാളികളും ചേർന്ന് ഏറ്റെടുത്തത്. എസ്സാറിന് ഉണ്ടായിരുന്നത് വെറും 3,500 ഇന്ധന പമ്പുകൾ മാത്രമായിരുന്നു. ആ സ്ഥാനത്താണ് 15,087 വിപണന കേന്ദ്രങ്ങളും 6,000 കോടി പാചകവാതക വിതരണ ഏജൻസികളും 52 എൽ.പി.ജി. ബോട്ടിലിങ് കേന്ദ്രങ്ങളും 56 വിമാന ഇന്ധന (എ.ടി.എഫ്.) വിതരണ കേന്ദ്രങ്ങളും 11 അനുബന്ധ കമ്പനികളുമുള്ള ബി.പി.സി.എല്ലിനെ തുച്ഛമായ വിലയ്ക്ക് വിൽക്കാൻ ശ്രമിക്കുന്നത്. ഇതിനുപുറമെ, കണ്ണൂർ വിമാനത്താവള കമ്പനിയിൽ 21.6 ശതമാനവും പെട്രോനെറ്റ് എൽ.എൻ.ജി.യിൽ 12.5 ശതമാനവും ഓഹരി ഉൾപ്പെടെ 22 സംയുക്ത സംരംഭങ്ങളുമുണ്ട്. 2018-19 സാമ്പത്തിക വർഷം 7,802 കോടിയും 2017-18-ൽ 9,008 കോടി രൂപയുമായിരുന്നു കമ്പനിയുടെ അറ്റാദായം. വാർഷിക വിറ്റുവരവ് 3.50 ലക്ഷം കോടി രൂപയ്ക്കടുത്താണ്.
മൂല്യനിർണ്ണയം നടത്താൻ ഇനി അൻപത് ദിവസമാണ് ബാക്കി ഉള്ളത്. ഇതിനായി കേന്ദ്രം ഉടൻതന്നെ ഏജൻസിയെ ചുമതലപ്പെടുത്തും. ഇതിനായുള്ള താത്പര്യപത്രം ഈയാഴ്ച ക്ഷണിക്കും. ബി.പി.സി.എല്ലിന്റെ വിവിധ റിഫൈനറികളുടെയും പമ്പുകളുടെയും മറ്റ് ആസ്തികളുടെയും മൂല്യനിർണയം നടത്തി റിപ്പോർട്ട് നൽകാൻ 50 ദിവസത്തെ സമയമാകും ഇവർക്ക് ലഭിക്കുക. അതിനുശേഷമാകും ബി.പി.സി.എല്ലിന്റെ ഓഹരികൾക്കായി താത്പര്യപത്രം ക്ഷണിക്കുക. ഇത് രണ്ട് ഘട്ടങ്ങളായാകും പൂർത്തിയാക്കുക.