പാവക്കുളം ക്ഷേത്രത്തിൽ യുവതിയെ ആക്രമിച്ച ബിജെപി പ്രവർത്തകർ അറസ്‌റ്റിൽ
എറണാകുളം : കൊച്ചി പാവക്കുളം ക്ഷേത്രത്തിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ കൈയേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ബിജെപി പ്രവർത്തകരായ അഞ്ച് സ്ത്രീകളെയാണ് അറസ്റ്റ് ചെയ്‌തത്.
ഡോ. മല്ലിക, സരള പണിക്കർ, സി വി സജിനി, പ്രസന്ന ബാഹുലയൻ, ബിനി സുരേഷ്, എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം നോർത്ത് വനിതാ പൊലീസിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ 21ന് പാവക്കുളം ക്ഷേത്രത്തിന് സമീപം വിശ്വഹിന്ദു പരിഷത്തിന്റെ ഓഡിറ്റോറിയത്തിലാണ് ജനജാഗരണ സമിതി പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാൻ മാതൃസംഗമം വിളിച്ചു ചേർത്തത്. ബിജെപി നേതാവ് സി വി സജിനി പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആളുകൾക്കിടയിൽ ഇരിക്കുകയായിരുന്ന ആതിര സംശയങ്ങൾ ഉന്നയിച്ച് എഴുന്നേറ്റത്. ഇതു കണ്ട മറ്റു സ്ത്രീകൾ യുവതിയെ തടയുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കാനും ശ്രമിച്ചു.
എന്നാൽ പ്രതിഷേധം വകവയ്ക്കാതെ പ്രസംഗിക്കുന്നിടത്തേയ്ക്കു ചെന്നപ്പോൾ കൂടുതൽ ആളുകളെത്തി യുവതിയെ തടയുകയും പുറത്താക്കുകയും ചെയ്‌തു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.