ഉന്നാവോ പെണ്‍കുട്ടി അപകടത്തില്‍പ്പെട്ട സംഭവത്തിൽ ബി.ജെ.പി എം.എല്‍.എയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ്
ലക്‌നൗ: ബി.ജെ.പി എം.എല്‍.എയ്ക്കെതിരെ ലൈംഗിക പീഡനപരാതി നല്‍കിയ പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പൊലീസ് കേസെടുത്തു. എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍ അടക്കം പത്ത് പേര്‍ക്കെതിരെയാണ് ഉത്തര്‍പ്രദേശ് പൊലീസ് കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. അപകടത്തില്‍ പെണ്‍കുട്ടി പരിക്കേല്‍ക്കുകയും ഒപ്പമുണ്ടായിരുന്ന രണ്ട് അമ്മായിമാര്‍ മരിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇവര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
അപകടത്തിന് ഇടയാക്കിയ ട്രക്കിന്റെ നമ്ബര്‍ പ്ലേറ്റ് കറുത്ത ചായമടിച്ച് മറച്ചതും അപകടത്തിന് മുമ്പ് പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ചെന്ന ആരോപണവുമാണ് ദുരൂഹതയുണ്ടാക്കിയത്. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയിലും ഉന്നയിച്ചു. അപകടത്തിന് പിന്നില്‍ സെന്‍ഗാര്‍ ആണെന്നും അയാള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
റായ്‌ബറേലിയില്‍ വച്ച് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയുണ്ടായ അപകടത്തില്‍ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പെണ്‍കുട്ടിക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനാണ് വാഹനം ഓടിച്ചിരുന്നതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. യു.പി തലസ്ഥാനമായ ലക്നൗവില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള ഉന്നാവോയിലാണു പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്നത്. റായ്ബറേലിയിലെ ജില്ലാ ജയിലിലുള്ള അമ്മാവനെ സന്ദര്‍ശിക്കാനായി പോകുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. അപകടമുണ്ടാക്കിയ ട്രക്കിന്റെ ഡ്രൈവര്‍ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. അതേസമയം ട്രക്കിന്റെ നമ്ബര്‍ പ്ളേറ്റ് കറുത്ത പെയിന്റ് ഉപയോഗിച്ച് മായ്ച്ച് കളഞ്ഞ നിലയിലായിരുന്നു.ട്രക്കിന്റെ ഡ്രൈവറെയും ഉടമയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം നടത്തിയ ശേഷമേ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് വ്യക്തമാകൂയെന്ന് പൊലീസ് പറഞ്ഞു.
2017 ജൂണ്‍ നാലിനാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ജോലി അഭ്യര്‍ത്ഥിച്ച് ഒരു ബന്ധുവിനൊപ്പം എം.എല്‍.എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സെന്‍ഗാര്‍ മാനഭംഗപ്പെടുത്തിയതായാണ് പരാതി. എം.എല്‍.എക്കെതിരെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും പിതാവും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വാര്‍ത്തയായത്. കുല്‍ദീപ് സെന്‍ഗാറിനെയും സഹോദരനെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരുവര്‍ഷമായി ഇവര്‍ ജയിലിലാണ്. സംഭവത്തില്‍ ഡല്‍ഹിയിലുള്‍പ്പെടെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് കേസ് സി.ബി.ഐക്ക് കൈമാറിയിരുന്നു. ഇതിനിടെ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലിരിക്കെ കൊല്ലപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ വാഹനം അപകടത്തില്‍പെട്ടതോടെ ഈ സംഭവത്തിലും അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.