കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു: ബിജെപി ഐടി സെല്‍ ചുമതലക്കാരനടക്കം പിടിയില്‍
ഓൺലൈനിൽ കുട്ടികളുടെ നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും പ്രചരിപ്പിച്ച് ചൂഷണം ചെയ്തതിന് ബിജെപി ഐടി സെൽ ചുമതലക്കാരൻ അശ്വിൻ മുരളിയുൾപ്പെടെ 41 പേർ അറസ്റ്റിൽ. സംസ്ഥാന പൊലീസിനു കീഴിൽ സൈബർ ഡോം സഹായത്തോടെ പ്രവർത്തിക്കുന്ന ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി ഞായറാഴ്ച നടത്തിയ ഹൈടെക് അന്വേഷണത്തിലാണ് അറസ്റ്റ്. 362 സ്ഥലത്ത് പരിശോധന നടത്തി. 268 കേസെടുത്തു. 285 ഉപകരണം പിടിച്ചെടുത്തു.
ഏറ്റവും കൂടുതൽ അറസ്റ്റ് എറണാകുളത്തുനിന്നാണ്. സിറ്റിയിൽ മൂന്നും റൂറലിൽ ആറും. തിരുവനന്തപുരം സിറ്റിയിൽ രണ്ടും റൂറലിൽ നാലും അറസ്റ്റ്. മലപ്പുറത്ത് 47 കേസ് രജിസ്റ്റർ ചെയ്‌തപ്പോൾ തിരുവനന്തപുരം സിറ്റിയിൽ നാലും റൂറലിൽ 27ഉം കേസ്. എറണാകുളം സിറ്റി–- 13, റൂറൽ–- 21. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയുടെ നിർദേശപ്രകാരം സൈബർ ഡോം നോഡൽ ഓഫീസർ മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന. ഐജിമരായ എസ് ശ്രീജിത്, ഹർഷിത അട്ടല്ലൂരി, അശോക് യാദവ് എന്നിവർ നേതൃത്വം നൽകി.
ഡാർക് നെറ്റും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുംവഴി കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും സൃഷ്ടിച്ചാണ് ലൈംഗികചൂഷണം. ഉന്നതർവരെ കണ്ണികളാണ്. കോവിഡ്‌കാലത്ത് ചൂഷണം വർധിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് നിരീക്ഷണം ശക്തമാക്കിയിരുന്നു. സൈബർ ഡോമിനു കീഴിലുള്ള ‘കൗണ്ടറിങ് ചൈൽഡ് സെക്‌ഷ്വൽ എക്‌സ്‌പ്ലോയിറ്റേഷൻ’ (സിസിഎസ്‌ഇ) സംഘമാണ് ‘പി ഹണ്ട്’ നടത്തുന്നത്.