അയോധ്യ ; ഭീകരർ ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ന്യൂഡൽഹി∙ അയോധ്യ കേസില്‍ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഉത്തർപ്രദേശിൽ പാക്ക് ഭീകരർ പ്രവേശിച്ചതായും അയോധ്യ ലക്ഷ്യമിട്ടാണ് നീക്കമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നേപ്പാൾ വഴി എഴ് പാക്ക് ഭീകരർ ഉത്തർപ്രദേശിൽ പ്രവേശിച്ചുവെന്ന് സൂചന.
ഏഴ് ഭീകരരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞതായും റിപ്പോർട്ട് ഉണ്ട്. മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹബാസ്, നിസാര്‍ അഹമ്മദ്, മുഹമ്മദ് ഖാമി ചൗധരി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അയോധ്യ, ഫൈസാബാദ്, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലായി ഭീകരർ ഒളിച്ചിരിക്കുന്നതായാണ് കരുതപ്പെടുന്നത്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ക്രമസമാധാനം തകര്‍ക്കാന്‍ നീക്കമുണ്ടായാല്‍ ദേശീയ സുരക്ഷാ നിയമം പ്രയോഗിക്കുമെന്ന് യുപി പോലീസ് മേധാവി ഒ.പി സിങ് വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന നവംബര്‍ 17ന് മുൻപ് അയോധ്യ കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.