ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം; ഗവര്‍ണര്‍ ഒപ്പിട്ടു
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും മറ്റും ആറ് ദിവസത്തെ ശമ്പളം മാറ്റിവെക്കാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം. ഗവര്‍ണര്‍ ഒപ്പിട്ടതോടെയാണ് അംഗീകാരം ലഭിച്ചത്. ശമ്പളം പിടിക്കാനുള്ള തീരുമാനം നിയമപരമല്ലെന്ന് ഹൈക്കോടതി പറഞ്ഞതിനാലാണ് നിയമത്തിന്റെ പിന്‍ബലം ലഭിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഓര്‍ഡിനന്‍സ് ഇറക്കിയത്.
കോവിഡ് വ്യാപനം കാരണമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് പ്രതിപക്ഷ സംഘടനകളുടെ ഹര്‍ജികള്‍ പരിഗണിച്ച് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. അതു മറികടക്കാനാണ് ഓര്‍ഡിനന്‍സായി പുതിയ നിയമം കൊണ്ടു വന്നത്. ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളമാണ് മാറ്റി വെക്കുക. പൊതുമേഖല, അര്‍ധ സര്‍ക്കാര്‍, സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിയമം ബാധകമാവും.
ഓര്‍ഡിനന്‍സ് അംഗീകരിച്ചതില്‍ വലിയ ആശ്വാസമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്കും പ്രതികരിച്ചു. വലിയ തടസ്സം നീങ്ങിക്കിട്ടി. ഓര്‍ഡിനന്‍സിന് അംഗീകാരം ലഭിച്ചതോടെ ജീവനക്കാരുടെ ശമ്പളം ആറ് ദിവസത്തെ മാറ്റി വെച്ച് തിങ്കളാഴ്ച നല്‍കാനാവുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ സ്ഥിതി പ്രതിപക്ഷത്തേക്കാള്‍ നല്ല രീതിയില്‍ ഗവര്‍ണക്ക് അറിയാമെന്നും തോമസ് ഐസക്ക് പ്രതികരിച്ചു.
ശമ്പളം മാറ്റിവെക്കുക മാത്രമാണ് ചെയ്യുന്നത്. മറ്റുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. ശമ്പളം കട്ട് ചെയ്യാനൊന്നും സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. തിരിച്ച് കൊടുത്തേ പറ്റൂ. ശമ്പളം വൈകില്ലെന്നും നാലാം തീയിതി കൊടുക്കാനാവുമെന്നും മന്ത്രി പ്രതികരിച്ചു. പോലീസുകാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായിരിക്കും ആദ്യം കൊടുക്കകയെന്നും അദ്ദേഹം പറഞ്ഞു.
25% വരെ എന്നു വ്യവസ്ഥയുണ്ടെങ്കിലും മുൻപു പ്രഖ്യാപിച്ചതു പോലെ 5 മാസത്തേക്ക് 6 ദിവസത്തെ വീതം ശമ്പളമാവും പിടിക്കുക. ഇതു സംബന്ധിച്ചു പിന്നീടു സർക്കാർ ഉത്തരവിറക്കും. ഇങ്ങനെ മാറ്റിവയ്ക്കുന്ന തുക ഏതു രീതിയിൽ എന്നു തിരിച്ചു നൽകുമെന്ന് 6 മാസത്തിനകം അറിയിച്ചാൽ മതിയെന്നാണ് വ്യവസ്ഥ.