ബി.ജെ.പിയുമായി യു.ഡി.എഫ് വോട്ടുകച്ചവടം നടത്തി -പിണറായി
തിരുവനന്തപുരം: വോട്ടെടുപ്പിന്റെ തൊട്ടുമുൻപ് വരെ തങ്ങള്‍ ജയിക്കാന്‍ പോവുകയാണെന്ന് യു.ഡി.എഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചത് ബി.ജെ.പിയുമായി വോട്ടുകച്ചവടം നടത്തിയതുകൊണ്ടാണെന്ന് പിണറായി വിജയന്‍. നാട്ടിലുള്ള യാഥാര്‍ഥ്യങ്ങള്‍ അട്ടിമറിക്കാന്‍ കച്ചവടക്കണക്കിലൂടെ അട്ടിമറിക്കാമെന്നാണ് യു.ഡി.എഫ് കരുതിയത്.
ബിജെ.പി വോട്ടുകള്‍ നല്ല രീതിയില്‍ ഈ കച്ചവടത്തിലൂടെ യു.ഡി.എഫിന് വാങ്ങാനായി. കേരളത്തിലെ 140 മണ്ഡലങ്ങളില്‍ അടിവെച്ച് മുന്നറുമെന്നാണ് ബി.ജെ.പി അവകാശപ്പെട്ടിരുന്നത്. അതിനവര്‍ ഏറെ ശ്രമിക്കുന്നുമുണ്ട്. പണവും ചെലവഴിക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പിന്‍റെ ഫലം വന്നപ്പോള്‍ 140ല്‍ 90മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വോട്ടു കുറഞ്ഞു. ഇത്ര ഭീമമായ രീതിയില്‍ എങ്ങനെ വോട്ടു കുറഞ്ഞു? പുതിയ വോട്ടര്‍മാര്‍ വന്നതിന്‍റെ വര്‍ധനവും ഉണ്ടായില്ല. ഇത്രമാത്രം പ്രവര്‍ത്തനം നടത്തിയിട്ടും എന്തുകൊണ്ടാണ് അത് യാഥാര്‍ഥ്യമാക്കാനാവാതെ പോയത്? ഇത്ര വലിയ ചോര്‍ച്ച മുമ്പൊന്നുമുണ്ടായിട്ടില്ല.
കാസര്‍കോട് -2, കണ്ണൂര്‍ 5, വയനാട് 2, കോഴിക്കോട് -9, മലപ്പുറം 9, തൃശൂര്‍ 6, എറണാകുളം 12, ഇടുക്കി 5, ആലപ്പുഴ 6, കോട്ടയം 9, പത്തനംതിട്ട 5, കൊല്ലം 5, തിരുവനന്തപുരം 10 എന്നിങ്ങനെ വിവിധ ജില്ലകളിലായാണ് 90 മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞത്. ഈ വോട്ടുകളൊക്കെ എവിടെപ്പോയി?
പുറമേ കാണുന്നതിനേക്കാള്‍ വലിയ വോട്ടുകച്ചവടമാണ് യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ ഉണ്ടായിരുന്നത്. വോട്ട് മറിച്ചതിന് പ്രകടമായ തെളിവുകളുണ്ട് പത്തോളം മണ്ഡലങ്ങളില്‍ വോട്ട് മറിച്ചതിനെ തുടര്‍ന്നാണെന്ന് വ്യക്തമാണ്. അതില്ലായിരുന്നുവെങ്കില്‍ പതനം ഇതിനേക്കാള്‍ കടുത്തതായിരുന്നേനേ. കുണ്ടറയിലും തൃപ്പൂണിത്തറയിലും എല്‍.ഡി.എഫ് തോറ്റത് വോട്ടു കച്ചവടം നടത്തിയതുകൊണ്ടാണ്. സുല്‍ത്താന്‍ ബത്തേരിയിലും പെരുമ്ബാവൂരിലും യു.ഡി.എഫ് ജയിച്ചത് ബി.ജെ.പിയുടെ വോട്ടു വാങ്ങിയിട്ടാണെന്നും പിണറായി ആരോപിച്ചു.