അമേരിക്കയിൽ സാൻ ഡീഗോ മോസ്കിന് പുറത്ത് വെടിവെയ്പ്പ്; 5 പേർ കൊല്ലപ്പെട്ടു
അമേരിക്കയിൽ വെടിവെയ്പ്പിൽ പ്രതികൾ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. കാലിഫോർണിയയിലെ സാൻ ഡീഗോയിലെ ഇസ്ലാമിക് സെന്ററിന് പുറത്താണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരിൽ സുരക്ഷാ ജീവനക്കാരനും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ കൗമാരക്കാരാണെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. ആക്രമണം നടത്തിയ രണ്ട് കൗമാരക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. 17, 19 വയസ്സ് പ്രായമുള്ളവരാണ് പ്രതികൾ.
തിങ്കളാഴ്ച നടന്ന വെടിവെയ്പ്പ് വിദ്വേഷ കുറ്റകൃത്യമായാണ് വിലയിരുത്തപ്പെടുന്നത്. സാൻ ഡീഗോ കൗണ്ടിയിലെ ഏറ്റവും വലിയ പള്ളിയിലാണ് ആക്രമണം നടന്നത്. അഞ്ചു വയസ്സ് മുതലുള്ള വിദ്യാർത്ഥികൾക്ക് അറബി ഭാഷ, ഇസ്ലാമിക പഠനങ്ങൾ, ഖുറാൻ എന്നിവയുമായി ബന്ധപ്പെട്ട കോഴ്‌സുകൾ നൽകുന്ന അൽ റാഷിദ് സ്‌കൂളും ഉൾപ്പെടുന്നതാണ് സാൻ ഡീഗോയിലെ ഇസ്ലാമിക് സെൻ്റർ. അപ്പാർട്ട്മെൻ്റുകളും സ്ട്രിപ്പ് മാളുകളും ഉൾപ്പെടെയുള്ള ജനവാസകേന്ദ്രത്തോട് ചേർന്ന പള്ളിയിലാണ് ആക്രമണം നടന്നത്. വെടിവെയ്പ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് സാൻ ഡീഗോ പോലീസ് മേധാവി സ്കോട്ട് വാൾ വ്യക്തമാക്കി.

