
ഭാരതാംബ വിവാദം; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത് വി സി
കേരള സർവകലാശാലയിൽ അസാധാരണ നടപടിയുമായി വൈസ് ചാൻസലർ. കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന ഭാരതാംബ വിവാദത്തിൽ കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത് വി സി. പ്രത്യേക അധികാരം ഉപയോഗിച്ചാണ് വി സി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. വി സി ഡോ. മോഹൻ കുന്നുമ്മൽ ആണ് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. പകരം ചുമതല ജോയിൻ്റ് രജിസ്ട്രാർ പി ഹരികുമാറിന് നൽകും. കെ എസ് അനിൽകുമാർ ചാൻസലർ കൂടിയായ ഗവർണർ വേദിയിലിരിക്കെ പരിപാടി റദ്ദാക്കിയതായി അറിയിപ്പ് നൽകിയതിനാണ് നടപടിയെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. വേദിയിൽ ഉപയോഗിച്ച മത ചിഹ്നം ഏതാണെന്ന് വ്യക്തമല്ലെന്നും സസ്പെൻഷൻ ഉത്തരവിൽ വിചിത്രവാദം.
ഭാരതാംബ ചിത്ര വിവാദത്തിന് പിന്നാലെ സർവകലാശാല സെനറ്റ് ഹാളിൽ നടന്ന സംഘർഷത്തിൽ രജിസ്ട്രാർക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസിലർ ഗവർണർക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.
പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വിവാദമായിരുന്നു. സർവകലാശാല അനുമതി റദ്ദ് ചെയ്തശേഷവും സെനറ്റ് ഹാളിൽ നിശ്ചിത പരിപാടിയുമായി മുന്നോട്ടുപോയത് നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രജിസ്ട്രാർ ഡിജിപിക്ക് പരാതി നൽകിയിരുന്നു.