
ഛത്തീസ്ഗഢിൽ സ്ഫോടനം, മാവോയിസ്റ്റുകൾ സ്ഥാപിച്ച IED പൊട്ടിത്തെറിച്ചു; ജവാന് വീരമൃത്യു
ഛത്തീസ്ഗഢിലുണ്ടായ ഐഇഡി സ്ഫോടനത്തിൽ ഒരു ജവാന് വീരമൃത്യു. ബിജാപൂർ ജില്ലയിലാണ് സ്ഫോടനമുണ്ടായത്. സിഎഫിന്റെ 19-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ മനോജ് പൂജാരിയാണ് വീരമൃത്യു വരിച്ചത്. ബിജാപൂരിലെ ടോയ്നാർ, ഫർസേഗഢ് പ്രദേശങ്ങളിൽ നടന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ പട്രോളിംഗിനിടെയായിരുന്നു സ്ഫോടനം.
റോഡ് നിർമാണത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. ടോയ്നാറിൽ നിന്ന് ഫർസേഗഢ് ഭാഗത്തേക്കാണ് റോഡ് നിർമാണം നടക്കുന്നത്. മാവോയിസ്റ്റ് സ്ഥാപിച്ച ഐഇഡിയിൽ ഉദ്യോഗസ്ഥൻ ചവിട്ടുകയായിരുന്നു. പ്രദേശത്ത് ഒളിച്ചിരിക്കുന്ന മാവോവാദികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
ബിജാപൂർ ഉൾപ്പെടെയുള്ള പല മേഖലകളിലും പട്രോളിംഗ് നടത്തുന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി മാവോയിസ്റ്റുകൾ ഐഇഡികൾ സ്ഥാപിക്കാറുണ്ട്. ഏപ്രിൽ ഒമ്പതിന് ബിജാപൂരിൽ നടന്ന സമാന സ്ഫോടനത്തിൽ സിആർപിഎഫ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചിരുന്നു. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.