ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ മാറ്റം: പ്രതിദിനം 70000 തീര്‍ത്ഥാടകര്‍ക്ക് ബുക്ക് ചെയ്യാം
ശബരിമല ദർശനത്തിന് 10,000 പേർക്ക് സർക്കാർ സ്പോട്ട് ബുക്കിംഗ് നൽകിയേക്കും. പ്രതിദിനം വെർച്വൽ ക്യൂ ബുക്കിംഗ് 70,000 പേർക്ക് മാത്രമായിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. ശബരിമലയിലെത്തുന്ന ഒരു ഭക്തനും ദർശനം നടത്താതെ തിരികെ പോകില്ലെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. 70,000 പേർക്കുള്ള ബുക്കിംഗ് ഓപ്പൺ ചെയ്തു. ബാക്കി എങ്ങനെ വേണമെന്ന് കൂടിയാലോചിച്ച് തീരുമാനിമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, 80,000 പേർക്ക് വെർച്വൽ ക്യൂ വഴി ദർശനമെന്നായിരുന്നു സർക്കാർ തീരുമാനിച്ചത്. എന്നാലിത് പ്രതിഷേധങ്ങളെ തുടർന്ന് മാറ്റുകയായിരുന്നു. ഓൺലൈൻ രജിസ്ട്രേഷൻ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീർഥാടകർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തീർഥാടകർക്ക് സന്നിധാനത്തും പമ്പയിലും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പുവരുത്താൻ എല്ലാ വകുപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും നിയമസഭയിൽ വി ജോയിയുടെ സബ്മിഷനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞിരുന്നു.