രണ്ട് ദിവസത്തെ സന്ദർശനത്തിന് മോദി റഷ്യയിൽ; നാളെ പുടിനുമായി കൂടിക്കാഴ്ച
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി. ഇന്ന് വൈകീട്ടാണ് മോദി റഷ്യയിൽ വിമാനമിറങ്ങിയത്. യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് മോദി റഷ്യ സന്ദർശിക്കുന്നത്. റഷ്യയുടെ ഉപപ്രധാനമന്ത്രി ഡെനിസ് മൻടുറോവ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.
മൂന്നാം തവണയും അധികാരത്തിലെത്തിയ ശേഷമുളള മോദിയുടെ ആദ്യ റഷ്യൻ സന്ദർശനം കൂടിയാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാകുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്ന് മോസ്കോയിലെത്തിയ ശേഷം പ്രധാനമന്ത്രി പറഞ്ഞു. നാളെ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി മോദി സംസാരിക്കും.
മോസ്‌കോയുമായി ദീർഘകാല ബന്ധം നിലനിർത്തുകയാണ് ഈ യാത്രയുടെ ലക്ഷ്യം. പുടിനുമായി എല്ലാ മേഖലയിലെയും ഉഭയകക്ഷി സഹകരണം വിശകലനം ചെയ്യാനും പ്രാദേശിക ആഗോള പ്രതിസന്ധികളിലെ കാഴ്ചപ്പാടുകൾ പങ്കുവെക്കാനും ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു.