തൃശ്ശൂര്‍ പൂരം കലക്കിയത് ആര്‍എസ്എസ്; എഡിജിപിക്ക് വീഴ്ച സമ്മതിച്ച് എം വി ഗോവിന്ദന്‍
തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമം നടന്നു എന്നത് വ്യക്തമാണെന്നും ആർഎസ്എസിന്റെ രാഷ്ട്രീയ താൽപര്യമാണ് നടന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തൃശൂർപൂരവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ ത്രിതല അന്വേഷണം സർക്കാർ പ്രഖ്യപിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍.അജിത്കുമാറിന് വീഴ്ചയുണ്ടായെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിപി റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശമുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം നടപടി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദു പത്രം തെറ്റ് തിരുത്തിയിട്ടും പ്രചാരവേലകൾ തുടരുന്നു. മുഖ്യമന്ത്രി കൃത്യമായി പറഞ്ഞതാണ്. പത്രത്തിൽ വന്ന അഭിമുഖം പിന്നീട് കൂട്ടി ചേർത്തതാണ്. പത്രം ഖേദം പ്രകടിപ്പിച്ചു, അപ്പോൾ തന്നെ വിവാദം അവസാനിക്കേണ്ടതായിരുന്നു. ഒരു പിആർ സംവിധാനവും സർക്കാരിന്റെ ഭാഗമായില്ല. മാധ്യമങ്ങൾ സംശയമുണ്ടാക്കുന്ന ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്.
സുബ്രഹ്മണ്യനുമായി മുഖ്യമന്ത്രിക്കും നല്ല അടുപ്പമുണ്ട്. നേരത്തെ ചിരിക്കുന്നില്ല എന്നായിരുന്നു പിണറായിക്കെതിരെയുള്ള വിമർശനം. ഇപ്പോൾ എന്തൊരു ചിരിയായിരുന്നു എന്നാണ് വിമർശനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങൾക്കിടയിൽ മുഖ്യമന്ത്രിക്ക് നല്ല സ്ഥാനം . ഇതില്ലാതാക്കാൻ ശ്രമം നടക്കുന്നു. ആർ എസ് എസ് ബന്ധമെന്ന പ്രചരണം ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പി ശശിക്കെതിരെ അൻവർ നൽകിയ കത്തിൽ കാതലായ ഒരു പ്രശ്നവുമില്ല.
അൻവർ തന്നെ അത് പുറത്തുവിട്ടതോടെ എല്ലാവർക്കും വ്യക്തമായി. ശശിയെ ബോധപൂർവ്വം അപമാനിക്കാൻ ആയിരുന്നു ശ്രമം. റിയാസിനെ അനുകൂലിച്ച് പോസ്റ്റിട്ട ആളാണ് അൻവർ.
അതേസമയം വയനാട് ദുരന്തത്തില്‍ കേരളത്തിന് ആവശ്യമായ സഹായധനം നല്‍കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമായി. കേന്ദ്രത്തിന് കേരള വിരുദ്ധ നിലപാടാണുളളതെന്ന് ചൂണ്ടിക്കാട്ടിയ എംവി ഗോവിന്ദന്‍ കേരളത്തിനുളള സഹായം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു.