സൈനികരെയും കാവിവൽക്കരിക്കാൻ ശ്രമം ; 62 % സൈനിക് സ്‌കൂളും സംഘപരിവാറിന്
സൈനിക് സ്‌കൂളുകൾ സ്വകാര്യമേഖലയിൽ അനുവദിക്കാൻ മോദി സർക്കാർ നയംമാറ്റിയശേഷം നൽകിയ സ്‌കൂളുകളിൽ 62 ശതമാനവും ലഭിച്ചത് ബിജെപി നേതാക്കൾക്കും ആര്‍എസ്എസ് അനുബന്ധ സംഘടനകൾക്കും. പ്രതിരോധ സേനകളിലേക്ക് സൈനികരെ സംഭാവന നൽകുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സൈനിക് സ്‌കൂളുകളെയും കാവിവൽക്കരിക്കുന്നതാണ് കേന്ദ്ര സർക്കാർ നടപടി. ദ റിപ്പോർട്ടേഴ്‌സ് കലക്ടീവാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇതുവരെ സ്വകാര്യമേഖലയിൽ അനുവദിച്ച 40 സ്‌കൂളുകളിൽ 25 എണ്ണവും സംഘപരിവാറിന്റെ കൈയിലാണ് എത്തിയത്.
ബിജെപി നേതാവും അരുണാചൽ മുഖ്യമന്ത്രിയുമായ പേമ ഖണ്ഡു, തീവ്ര ഹിന്ദുത്വ പ്രചാരകയും ബാബ്‌റി മസ്‌ജിദ് വിരുദ്ധ പ്രസംഗങ്ങളുടെ പേരിൽ കുപ്രസിദ്ധയുമായ സാധ്വി ഋതംബര, ഗുജറാത്ത് സ്‌പീക്കർ ശങ്കർ ചൗധരി, ബിജെപി മുൻ ജനറൽ സെക്രട്ടറി അശോക്‌കുമാർ ഭവസംഗ്‌ഭായ് ചൗധരി, യുപി ബിജെപി എംഎൽഎ സരിത ബദൗരി തുടങ്ങിയവരാണ് സൈനിക് സ്‌കൂൾ കൈക്കലാക്കിയത്. എട്ടു സ്‌കൂൾ ആർഎസ്‌എസ് നിയന്ത്രണത്തിലുള്ള വിദ്യാഭാരതിക്ക് ലഭിച്ചു. 17 സ്‌കൂളുകൾ ബിജെപി നേതാക്കൾക്കും മറ്റ് തീവ്ര ഹിന്ദുത്വ സംഘടനകൾക്കും ലഭിച്ചു.
മലേഗാവ് സ്‌ഫോടനത്തിലെ പ്രതികൾക്ക് പരിശീലനം നൽകിയതിന്റെ പേരിൽ പ്രതിസ്ഥാനത്തുള്ള നാഗ്പുരിലെ ഭോൻസാല മിലിട്ടറി സ്‌കൂളിനും അംഗീകാരം ലഭിച്ചു. പട്ടികയിൽ ആന്ധ്രയിലെ അദാനി കമ്യൂണിറ്റി എംപവർമെന്റ് ഫൗണ്ടേഷനുമുണ്ട്. എന്നാൽ, മതന്യൂനപക്ഷങ്ങൾക്ക് ഒരെണ്ണംപോലും ലഭിച്ചില്ല. പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സൈനിക് സ്കൂൾ സൊസൈറ്റിയാണ് സ്‌കൂളുകൾക്ക് അംഗീകാരം നൽകിയത്. 2021ലാണ് കേന്ദ്ര സർക്കാർ സ്വകാര്യമേഖലയിലും സൈനിക് സ്‌കൂളുകൾക്ക് അനുമതി നൽകിയത്. സായുധ സേനയിലേക്കുള്ള നിയമനം കൂട്ടുമെന്ന അവകാശവാദത്തിന്റെ മറവിലായിരുന്നു കേന്ദ്രത്തിന്റെ നടപടി. ഇതിനുപിന്നാലെ അഗ്നിവീർ പദ്ധതിയിലൂടെ സൈനിക ജോലിയും കരാർവൽക്കരിച്ചു.
വാർഷിക ഫീസിൽ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിരുന്നു. 12–-ാം ക്ലാസിലെ അക്കാദമിക് പ്രകടനം അടിസ്ഥാനമാക്കി പരിശീലന ഗ്രാന്റായി 10 ലക്ഷം രൂപയും നൽകുന്നുണ്ട്. എന്നാൽ, ഈ സർക്കാർ സഹായത്തിനിടയിലും സീനിയർ സെക്കൻഡറി വിഭാഗത്തിൽ വാർഷിക ഫീസ് 13,800 രൂപമുതൽ 2,47,900 രൂപ വരെ കൂട്ടിയതായി റിപ്പോർട്ടിൽ പറയുന്നു. ഇപ്പോഴത്തെ നയംമാറ്റവും കേന്ദ്രതീരുമാനവും ആശങ്കാജനകമാണെന്നും സേനയെ പ്രതികൂലമായി ബാധിക്കുമെന്നും മുൻ ലെഫ്റ്റനന്റ് ജനറൽ പ്രകാശ് മേനോൻ പ്രതികരിച്ചു.
സൈനിക് സ്‌കൂൾ കൈക്കലാക്കിയ സംഘപരിവാർ നേതാക്കൾ
● സാധ്വി ഋതംബര (തീവ്രഹിന്ദുത്വ പ്രചാരക )–- യുപി സംവിദ് ഗുരുകുലം ഗേൾസ് സൈനിക് സ്‌കൂൾ
● പേമ ഖണ്ഡു (അരുണാചൽ മുഖ്യമന്ത്രി)–- തവാങ് പബ്ലിക് സ്കൂൾ
● ശങ്കര്‍ ചൗധരി (ഗുജറാത്ത് നിയമസഭ സ്‌പീക്കർ)–- ബനാസ് സൈനിക് സ്‌കൂൾ
● അശോക്‌കുമാർ ഭവസംഗ്‌ഭായ് ചൗധരി (ബിജെപി മുൻ സംസ്ഥാന ജനറൽ സെക്ര.)–- ശ്രീ മോത്തിഭായ് ആർ ചൗധരി സാഗർ സൈനിക് സ്‌കൂൾ
● സരിത ബദൗരിയ (യുപി ബിജെപി എംഎൽഎ) –- ഇറ്റാവ ശകുന്തളം ഇന്റർനാഷണൽ സ്‌കൂൾ
● മഹന്ത് ബാലക്‌നാഥ് യോഗി (ഹരിയാന ബിജെപി എംഎൽഎ) – ശ്രീ ബാബ മസ്ത്നാഥ് റെസിഡൻഷ്യൽ പബ്ലിക് സ്കൂൾ
● രാധാകൃഷ്ണ വിഖെ പാട്ടീൽ (ബിജെപി നേതാവ്) -–- ഡോ. വിതൽറാവു വിഖെ പാട്ടീൽ സ്‌കൂൾ, മഹാരാഷ്‌ട്ര
● സദാഭൗ ഖോട്ട് (മുൻ മന്ത്രി)–- എസ്‌കെ ഇന്റർനാഷണൽ സ്‌കൂൾ, മഹാരാഷ്ട്ര
● ഹരിറാം രൺവ (ബിജെപി നേതാവ്)–- ഭാരതീയ പബ്ലിക് സ്‌കൂൾ, രാജസ്ഥാൻ