ആദ്യ ദിനം 23 വിക്കറ്റ്; തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക; ഇന്ത്യ 153 റണ്ണിന് ഓൾ ഔട്ട്; 98 റൺസ് ലീഡ്; ഒരേ സ്‌കോറിൽ 6 വിക്കറ്റ്
കേപ്ടൗൺ ടെസ്റ്റിൽ ഇന്ത്യയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയുടെയും തകർപ്പൻ ബൗളിംഗ്. ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക സ്കോർ ചെയ്തത് വെറും 55 റൺസ്. എന്നാൽ മറുപടി പറഞ്ഞ ഇന്ത്യൻ ബാറ്റർമാർ വെറും 153 റൺസിൽ ഓൾ ഔട്ടായി. ഇന്ത്യയുടെ അവസാന ആറ് വിക്കറ്റുകൾ ഒരു റൺസ് പോലും എടുക്കാനാവാതെ നഷ്ടമായി. 98 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യയ്ക്ക് നേടാനായത്.
ത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് സിറാജിന്റെ മിന്നലാക്രമണത്തിൽ ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു. ഒമ്പത് ഓവറിൽ മൂന്ന് മെയ്ഡനടക്കം 15 റൺസ് വിട്ടുനൽകി സിറാജ് ആറ് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക നേടിയത് 55 റൺസ് മാത്രം.
മറുപടി ബാറ്റിംഗിൽ ലീഡ് നേടിയെന്നൊഴിച്ചാൽ ഇന്ത്യയ്ക്ക് എടുത്ത് പറയാൻ ഒന്നുമില്ല. 46 റൺസെടുത്ത വിരാട് കോഹ്‌ലി ഇന്ത്യയുടെ ടോപ് സ്കോററായി. രോഹിത് ശർമ്മ 39ഉം ശുഭ്മാൻ ഗിൽ 36ഉം റൺസെടുത്തു. യശസി ജയ്സ്വാൾ, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ എന്നിവരുൾപ്പടെ ആറ് പേർ പൂജ്യത്തിന് പുറത്തായി. ദക്ഷിണാഫ്രിക്കൻ നിരയിൽ കഗീസോ റബാഡ, നന്ദ്രേ ബർഗർ, ലുൻഗി എൻഗിഡി എന്നിവർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
ആദ്യ ദിനം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ 3 വിക്കറ്റുകൾ ഇതിനോടകം നഷ്ടമായി. 12 റൺസെടുത്ത ക്യാപ്റ്റൻ എൽഗറിനെയും ഒരു റൺ എടുത്ത ടോണിയെ മുകേഷ് കുമാറും ഒരു റൺ എടുത്ത സ്റ്റബ്‌സിനെ ബുമ്രയും പുറത്താക്കി. നിലവിൽ 3 വിക്കറ്റ് നാശത്തിൽ 62 റൺസ് എന്ന നിലയിലാണ്. 36 റൺസുമായി ഐഡൻ മാർക്രവും 7 റൺസുമായി ഡേവിഡ് ബെഡിങ്മാണ് ക്രീസിൽ.