ഐഎസ്‌എൽ ഫുട്‌ബോൾ ; കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില
ഐഎസ്എല്ലിൽ ആവേശം നിറച്ച് കേരളാ ബ്ലാസ്റ്റേഴ്സ്-ചെന്നൈൻ എഫ് സി മത്സരം. ഇരുടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനില പാലിച്ചു. ആദ്യ മിനിറ്റിൽ തന്നെ വലചലിപ്പിച്ച് ചെന്നൈൻ എഫ് സിയാണ് ആവേശപോരിന് തുടക്കം കുറിച്ചത്. ചെന്നൈന് അനുകൂലമായി വിധിക്കപ്പെട്ട ഫ്രീ ക്വീക്കിൽ നാടകീയ രംഗങ്ങളാണ് കണ്ടത്. റാഫേൽ ക്രിവെല്ലാരോ 35 വാരയോളം പിന്നിൽ നിന്നെടുത്ത ഫ്രീ ക്വിക്ക് റഹീം അലിയെയും ജോർദാൻ മുറെയെയും മറികടന്ന് പോസ്റ്റിലേക്ക് എത്തി. ഇരുവരും പന്തിൽ ടച്ച് ചെയ്തില്ലെങ്കിലും ഗോൾ റഹീം അലിയുടെ പേരിൽ വിധിച്ചു. ടെലിവിഷൻ റീപ്ലേകളിൽ റഹീം അലി ഓഫ്സൈഡിലാണെന്ന സംശയവും ശക്തമായിരുന്നു.
പത്ത് മിനിറ്റിനുള്ളിൽ ബ്ലാസ്റ്റേഴ്സ് മറുപടി നൽകി. ബ്ലാസ്റ്റേഴ്സ് താരം ക്വാമി പെപ്രയെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ദിമിത്രിയോസ് ഡയമന്റക്കോസ് വലയിലെത്തിച്ചു. പക്ഷേ ആഘോഷങ്ങൾ അവസാനിക്കും മുമ്പെ 13-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ചെന്നൈന്‍റെ ജോർദാൻ മുറെ വലയിലെത്തിച്ചു. 19-ാം മിനിറ്റിലെ ചെന്നൈൻ വലചലിപ്പിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. ബ്ലാസ്റ്റേഴ്സ് കീപ്പർ സച്ചിനെ ഫൗൾ ചെയ്തതാണ് ചെന്നൈന് തിരിച്ചടിയായത്. പക്ഷേ 24-ാം മിനിറ്റിൽ ചെന്നൈൻ വീണ്ടും മുന്നിലെത്തി. വീണ്ടും ജോർദാൻ മുറെയാണ് ഗോൾ നേടിയത്. ഇതോടെ ഒന്നിനെതിരെ മൂന്ന് ഗോളിന് ചെന്നൈൻ മുന്നിലെത്തി.
37-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. ക്വാമി പെപ്ര സീസണിൽ ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ കുറിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ ചെന്നൈൻ 3-2ന് മുന്നിലായിരുന്നു. രണ്ടാം പകുതി ബ്ലാസ്റ്റേഴ്സിന്റെ തുടർ ആക്രമണങ്ങൾക്കായിരുന്നു സാക്ഷ്യം വഹിച്ചത്. 58-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് സമനില നേടി. കിടിലൻ ഷോട്ടിലൂടെ വീണ്ടും ദിമിത്രിയോസ് ഡയമന്റക്കോസ് ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി.
തുടർച്ചയായുള്ള ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങൾ ചെന്നൈൻ പ്രതിരോധം കഷ്ടപ്പെട്ട് തടഞ്ഞിട്ടു. 75 മിനിറ്റിന് ശേഷം ചെന്നൈൻ താളം വീണ്ടെടുത്തു. എങ്കിലും അവസാന മിനിറ്റുകളിൽ ഗോൾ പിറക്കാതെ വന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു.