വസ്തുതകൾ മറച്ചുവെക്കാൻ കേന്ദ്രധനമന്ത്രി കേരളത്തിൽ എത്തി; ഔദാര്യം അല്ല ആവശ്യപ്പെട്ടത്: മുഖ്യമന്ത്രി
കേന്ദ്ര വിഹിതത്തിന് വേണ്ടി കേരളം കൃത്യമായ അപേക്ഷ നൽകിയിട്ടില്ലെന്ന കേന്ദ്രധനമന്ത്രി നിർമല സീതാരാമന്‍റെ ആരോപണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി. വസ്തുതകൾ മറച്ചു വെക്കാൻ കേന്ദ്രധനമന്ത്രി തന്നെ കേരളത്തിൽ എത്തിയെന്നും ഔദാര്യം അല്ല ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യായമായി അർഹതപ്പെട്ട നികുതി വിഹിതം കിട്ടേണ്ടതുണ്ട്. സംസ്ഥാനത്തിന് ലഭിക്കേണ്ട ഗ്രാൻഡ് കിട്ടണം. കേന്ദ്രാവിഷ്കൃത പദ്ധതികൾ സംസ്ഥാനത്തിൻ്റെ ബാധ്യത കൂട്ടുകയാണ്. 356108 ലൈഫ് വീടുകൾ നിർമിച്ചു. 72000 രൂപയാണ് പ്രധാൻ മന്ത്രി ആവാസ് യോജന പ്രകാരം അനുവദിക്കുന്നത്. 31.45% മാത്രമാണ് കേന്ദ്ര സഹായം ലഭിക്കുന്നുള്ളൂവെന്നും പുതിയ വീടുകൾ അനുവദിക്കാൻ കഴിയാത്ത അവസ്ഥയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാല് ലക്ഷത്തിൽ ചെറിയൊരു കാശ് തരുന്നവർക്ക് പേര് വരണം എന്ന് പറയാൻ എന്ത് അർഹത എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. കേന്ദ്ര വിഹിതം നേടിയ ശേഷം സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ പേര് മാറ്റുകയാണെന്ന് നിർമല സീതാരാമന്‍ പറഞ്ഞിരുന്നു. ഒരു വീടിൻ്റെ കാര്യത്തിലും പ്രത്യേക ബ്രാൻഡിംഗ് നടത്തുന്നില്ല. കേന്ദ്രം പല തരത്തിൽ ഇടപെടലുകൾ നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമ പെൻഷന്‍റെ വിഹിതം കേന്ദ്രം വർഷങ്ങളായി നൽകിയില്ല. ഇപ്പോഴാണ് നൽകി തുടങ്ങിയത്. കുടിശിക കിട്ടാത്തത് കൊണ്ട് പെൻഷൻകാർക്ക് പണം കിട്ടാതെയായിട്ടില്ല. പണം അനുവദിക്കാത്തത് എന്തുകൊണ്ട് എന്നതിന് കേന്ദ്രത്തിന് മറുപടിയില്ല. 16.62 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതമുള്ള ക്ഷേമ പെൻഷൻ വാങ്ങുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി കേരളം മികച്ച രീതിയിൽ പദ്ധതി നടപ്പിലാക്കുകയാണ് എന്നാൽ കേന്ദ്രം രണ്ട് കോടിയുടെ തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുത്തി. ജിഎസ്ടി കണക്ക് എജി നൽകിയില്ലെന്ന വാദം യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഉള്ള തന്ത്രമാണന്നും മുഖ്യമന്ത്രി പറഞ്ഞു. നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചത്. യഥാസമയം ഫണ്ടുകൾ ലഭ്യമല്ലാത്തത് കൊണ്ട് കേരളം പ്രയാസം അനുഭവിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.