ഫുട്ബാള്‍ ലോകകപ്പ് യോഗ്യത; ഇന്ത്യക്ക് ഇന്ന് ഖത്തര്‍
2026 ഫിഫ ലോകകപ്പിന്‍റെയും 2027 ഏഷ്യൻ കപ്പിന്‍റെയും യോഗ്യത പോരാട്ടത്തില്‍ ഇന്ത്യ ചൊവ്വാഴ്ച ഖത്തറിനെ നേരിടും.
ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് കാര്‍ലോസ് ക്വിറോസിന്‍റെ ഖത്തറും ഇഗോര്‍ സ്റ്റിമാക്കിന്‍റെ ഇന്ത്യയും തമ്മില്‍ മാറ്റുരക്കുന്നത്. രാത്രി ഏഴിനാണ് (ഖത്തര്‍ സമയം വൈകുന്നേരം 4.30) മത്സരം. കളിക്കായി ഖത്തര്‍ ദേശീയ ടീം എത്തി.
യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഖത്തര്‍ സ്വന്തം മണ്ണില്‍ അഫ്ഗാനിസ്താനെ 8-1ന് തോല്‍പിച്ചിരുന്നു. ഇന്ത്യ എവേ മാച്ചില്‍ കുവൈത്തിനെ 1-0ത്തിനും തോല്‍പിച്ചു. നിലവിലെ ഏഷ്യൻ ചാമ്ബ്യന്മാര്‍ എന്ന മികവുമായി ബൂട്ട് കെട്ടുന്ന ഖത്തര്‍ ഫിഫ റാങ്കിങ്ങില്‍ 61ാം സ്ഥാനത്തും ഇന്ത്യ 102ാം സ്ഥാനക്കാരുമാണ്.
നാലു വര്‍ഷം മുമ്ബ് മുഖാമുഖം നിന്ന മത്സരത്തില്‍ ഗോള്‍രഹിത സമനില പിടിച്ചതിന് അതിനെക്കാള്‍ മികച്ച തുടര്‍ച്ച സൃഷ്ടിക്കലാണ് ആതിഥേയ സ്വപ്നം. ഖത്തര്‍ ലോകകപ്പിന്റെ രണ്ടാം റൗണ്ട് യോഗ്യത പോരാട്ടത്തിലായിരുന്നു 2019ല്‍ ഇന്ത്യ ഇവരെ പിടിച്ചുകെട്ടിയത്. അന്ന് പുറത്തിരുന്ന സുനില്‍ ഛേത്രി കൂടി അണിനിരക്കുന്ന നിരക്കെതിരെ സ്റ്റാര്‍ സ്ട്രൈക്കര്‍ അല്‍മുഇസ് അലിയാകും സന്ദര്‍ശക ടീമിന്റെ തുറുപ്പുശീട്ട്.
അഫ്ഗാനെതിരെ താരം നാലു ഗോളടിച്ചിരുന്നു. ഇന്ത്യൻ പ്രതിരോധത്തില്‍ അൻവര്‍ അലിക്കൊപ്പം സന്ദേശ് ജിങ്കാനും ചേരുമ്ബോള്‍ സഹല്‍ അബ്ദുസ്സമദ്, മൻവീര്‍ സിങ് എന്നിവരാകും ആക്രമണത്തിലെ കുന്തമുനകള്‍.
അതിവേഗവും കരുത്തും കൊണ്ട് ഒരു പണത്തൂക്കം മുന്നില്‍ നില്‍ക്കുന്ന എതിരാളികളെ അതേ നാണയത്തില്‍ നേരിടുകയാണ് ലക്ഷ്യമെന്ന് പരിശീലകൻ സ്റ്റിമാക് പറയുന്നു. ഖത്തര്‍, കുവൈത്ത്, അഫ്ഗാൻ എന്നിവ ഉള്‍ക്കൊള്ളുന്ന ഗ്രൂപ് എയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ യോഗ്യത പോരാട്ടത്തിന്റെ മൂന്നാം ഘട്ടത്തിലെത്തും.
ഈ രണ്ടു ടീമുകള്‍ 2027ലെ എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതയും ഉറപ്പാക്കും. ഒരിക്കല്‍പോലും മൂന്നാംഘട്ട യോഗ്യതക്ക് അര്‍ഹത നേടാനായില്ലെന്ന ദൗര്‍ഭാഗ്യം ഇത്തവണ തിരുത്തുകയാണ് ഇന്ത്യൻ ലക്ഷ്യം.