അന്താരാഷ്ട്ര സ്പോർട്സ് ബൈനിയൽ കോൺഫറൻസ് തിരുവനന്തപുരത്ത്: ഇന്ത്യയില്‍ നടക്കുന്നത് ഇതാദ്യം
ഇന്‍റർനാഷണൽ സൊസൈറ്റി ഫോർ കംപാരറ്റീവ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്‌പോർട്ടിന്‍റെ (ISCPES) 22-മത് ബൈനിയൽ കോൺഫറൻസിന് ഇതാദ്യമായി ഇന്ത്യ വേദിയാകുന്നു . ഒക്ടോബർ 31 മുതൽ നവംബർ 3 വരെ നടക്കുന്ന കോൺഫറൻസ് തിരുവനന്തപുരം സായ് എൽഎൻസിപിയിലും ഒ ബൈ തമാരയിലുമായി നടക്കും.
ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനും സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന കോൺഫറൻസിന് ഇൻറർനാഷണൽ സൊസെറ്റി ഫോർ കംപാരിറ്റീവ് ഫിസിക്കൽ എഡുക്കേഷൻ ആൻഡ് സ്പോർട്സ് നേതൃത്വം നൽകും.
നവംബർ രണ്ടിന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കുർ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. സ്‌പോർട്‌സ് മേഖലയിലെ ആഗോള വിദഗ്ധരുടെയും ഗവേഷകരും ഉൾപ്പെടെയുള്ള വിദഗ്ധർ കോൺഫറൻസിൽ പങ്കെടുക്കുമെന്ന് ISCPES പ്രസിഡൻറ് റോസ ലോപ്പസ് ഡി അമികോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘കായികവും ശാരീരിക വിദ്യാഭ്യാസവും: പാൻഡെമിക് കാലഘട്ടത്തിലും ശേഷവും’ എന്നതാണ് ഇത്തവണത്തെ കോൺഫറൻസിന്‍റെ മുഖ്യ വിഷയം. ശാരീരിക വിദ്യാഭ്യാസം, യുവജനങ്ങളുടെയും സമൂഹത്തിന്റെയും വികസനം, ആരോഗ്യം എന്നിവയുൾപ്പെടെയുള്ള വിവിധ വിഷയങ്ങളും സെമിനാറിന്റെ ഭാഗമാണ്.
യുകെ ലൊബോറെ യൂണിവേഴ്സിറ്റി ലക്ചറർ ഡോ. ഒളിവർ ഹൂപ്പർ , ടോക്യോ ജാക്കൂഗൈ യൂണിവേഴ്സിറ്റി പ്രൊഫസർ വാൾട്ടർ കിങ് കാൻ ഹോ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് കോൺഫറൻസ് . മുപ്പത്തിയൊന്നിന് എൽ എൻ സി പിയിൽ യോഗ പ്രീ കോൺഫറൻസ് വർക്ക്ഷോപ്പും സംഘടിപ്പിക്കും . 29 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കോൺഫറൻസിൽ പങ്കെടുക്കും.