ഇംഗ്ളണ്ടിനെ തകർത്ത് ലങ്കയ്ക്ക് ആധികാരിക ജയം
ഏകദിന ലോകകപ്പില്‍ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ അനായാസ വിജയവുമായി ശ്രീലങ്ക. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ടുവിക്കറ്റിന്റെ ആധികാരിക വിജയമാണ് സിംഹളപ്പട സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 157 റണ്‍സ് എന്ന കുഞ്ഞന്‍ വിജയലക്ഷ്യം വെറും 25.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടന്നു. ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഇംഗ്ലണ്ടിന് ഒരു മത്സരം മാത്രമാണ് വിജയിക്കാനായത്.
അര്‍ധ സെഞ്ച്വറി നേടിയ പതും നിസ്സങ്കയും സദീര സമരവിക്രമയുമാണ് ലങ്കയുടെ വിജയം എളുപ്പമാക്കിയത്. സമരവിക്രമ പുറത്താകാതെ 65 റണ്‍സും നിസ്സങ്ക പുറത്താകാതെ 77 റണ്‍സും നേടി. ഇരുവരും 137 റണ്‍സ് കൂട്ടിചേര്‍ത്തു. കുശാല്‍ പെരേരയും (4) കുശാല്‍ മെന്‍ഡിസുമാണ് (11) ലങ്കന്‍ നിരയില്‍ പുറത്തായത്.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 156 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ലങ്കയുടെ മികച്ച ബൗളിങ്ങിന് മുന്നില്‍ 33.2 ഓവര്‍ മാത്രമേ ഇംഗ്ലണ്ടിന് പിടിച്ചുനില്‍ക്കാന്‍ സാധിച്ചുള്ളൂ. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഏയ്ഞ്ചലോ മാത്യൂസിന്റെ പ്രകടനമാണ് സിംഹള ബൗളിംഗിന്റെ മൂര്‍ച്ഛകൂട്ടിയത്. ലങ്കയ്ക്ക് വേണ്ടി ലഹിരു കുമാര മൂന്നും മാത്യൂസ്, കസുന്‍ രജിത എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.