ലോകകപ്പ് ക്രിക്കറ്റ്; രണ്ടാം അട്ടിമറി; ഡച് പടയ്ക്ക് മുന്നിൽ സൗത്ത് ആഫ്രിക്ക വീണു
ഏകദിന ലോകകപ്പിൽ വീണ്ടും അട്ടിമറി. ഇത്തവണ നെതർലൻഡ്സ് പടയോട്ടത്തിൽ ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു. നെതർലൻഡ്സ് മുന്നോട്ടുവെച്ച 246 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 207 റൺസിൽ എല്ലാവരും പുറത്തായി. 38 റൺസിന്റെ തകർപ്പൻ ജയമാണ് നെതർലൻഡ്സ് നേടിയത്. ഏകദിന ലോകകപ്പിലെ രണ്ടാം അട്ടിമറിയാണിത്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാൻ ഇംഗ്ലണ്ടിനെയും തോൽപ്പിച്ചിരുന്നു.
മത്സരം മഴമൂലം 43 ഓവറാക്കി ചുരുക്കിയാണ് ആരംഭിച്ചത്. നനഞ്ഞ ഔട്ട്ഫീൽഡിൽ ടോസ് വിജയിച്ച ദക്ഷിണാഫ്രിക്കൻ നായകന് ഫീൽഡ് ചെയ്യാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പിന്നാലെ ദക്ഷിണാഫ്രിക്കൻ പേസ് പടയ്ക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ നെതർലാൻഡ്സിന് കഴിഞ്ഞില്ല. ആദ്യം 50 റൺസിൽ നാല് വിക്കറ്റ് വീണു. പിന്നാൽ 112 റൺസിൽ നിൽക്കെ ആറ് ഡച്ചുകാർ ഡഗ് ഔട്ടിലെത്തി.
ഏഴാമനായി ക്രീസിലെത്തിയ നെതർലാൻഡ്സ് നായകൻ സ്കോട്ട് എഡ്വേർഡ്സ് രക്ഷകനായി. 69 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 78 റൺസെടുത്തു. 29 റൺസെടുത്ത വാൻ ഡെർ മെർവിനാണ് നെതർലൻഡ്സ് ഇന്നിംഗ്സിലെ രണ്ടാമത്തെ ഉയർന്ന സ്കോർ. അവസാന ഓവറുകളിൽ തകർത്തടിച്ച ആര്യൻ ദത്ത് ഒമ്പത് പന്തിൽ 23 റൺസുമെടുത്തു. 43 ഓവറിൽ നെതർലൻഡ്സ് എട്ടിന് 245 റൺസ് കുറിച്ചു.
മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത് അപ്രതീക്ഷിത തിരിച്ചടി. ഡി കോക്ക് 20, ബാവുമ 16, വാൻ ഡർ ഡസ്സൻ നാല്, എയ്ഡൻ മാക്രം ഒന്ന് തുടങ്ങി വിക്കറ്റുകൾ വീണുകൊണ്ടേയിരുന്നു. 36-0 എന്ന നിലയിൽ നിന്നും 44-4 എന്ന് ദക്ഷിണാഫ്രിക്കൻ കൂപ്പുകുത്തി. ഹെൻറിച്ച് ക്ലാസനും ഡേവിഡ് മില്ലറും പ്രതീക്ഷ നൽകി. പക്ഷേ 28 റൺസെടുത്ത് ക്ലാസൻ വീണു. ജാൻസനും മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക ആറിന് 109 ആയി.
ഏഴാം വിക്കറ്റിൽ ജെറാൾഡ് കോറ്റ്‌സിക്കൊപ്പം വീണ്ടും മില്ലറിന്റെ രക്ഷാപ്രവർത്തനം. പക്ഷേ പോൾ വാൻ മീകേരൻ ആഞ്ഞടിച്ചതോടെ മില്ലർ ക്ലീൻ ബൗൾഡായി. പിന്നാലെ 22 റൺസെടുത്ത് കോറ്റ്സിയും വീണു. കേശവ് മഹാരാജിന്റെ ചെറുത്തുനിൽപ്പ് വിജയത്തിലേക്ക് നീണ്ടില്ല. 40 റൺസെടുത്ത മഹാരാജിന് ദക്ഷിണാഫ്രിക്കയെ 200 കടത്തിയെന്ന ആശ്വാസം മാത്രം.