സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; 3-2 ന് ഹർജികൾ തള്ളി
സ്വർവഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി വിധിന്യായം. ചീഫ് ജസ്റ്റിസ് ഡി വെഡ് ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ മൂന്നുപേർ സ്വവർഗവിവാഹത്തിന്റെ നിയമസാധ്യതയോട് വിയോജിച്ചപ്പോൾ രണ്ടുപേർ അനുകുലിച്ചു. അതോടെ 3– 2ന് ഹർജികൾ തള്ളി. ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ഹിമ കോഹ്‌ലി, പിഎസ് നരസിംഹ എന്നിവരാണ് വിയോജിച്ചത്. ചീഫ് ജസ്റ്റിസിനൊപ്പം സഞ്ജയ് കിഷൻ കൗൾ ആണ് അനുകുലിച്ചത്. ഹർജികളിൽ നാല് വ്യതസ്ത വിധികളാണ് പ്രസ്താവിച്ചത്. സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന 21 ഹർജികളിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.
സ്വവർഗ ലെെംഗികത നഗരസങ്കൽപമോ വരേണ്യവർഗ സങ്കൽപമോയല്ലെന്നും അത് തുല്യതയുടെ വിഷയം ആണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിധിയിൽ പറഞ്ഞു. ജീവിത പങ്കാളികളെ കണ്ടെത്തുന്നത് വ്യക്തികളുടെ ഇഷ്ടമാണ്. ആർട്ടിക്കിൽ 21 അതിനുള്ള അവകാശം നൽകുന്നു. അതിനാൽ സ്വവർഗ വിവാഹത്തെ അനുകുലിക്കുന്നതായി ചീഫ് ജസ്റ്റിസ് പറഞ്ഞു.
ത്തുദിവസം നീണ്ട വാദം കേൾക്കലിനു ശേഷമാണ് കോടതി ഇന്ന് വിധി പറയുന്നത്. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തിരുന്നു. സ്വവർഗ വിവാഹം നഗരവരേണ്യ വർഗത്തിന്റെ കാഴ്ചപ്പാടാണെന്നും പാർലമെന്റാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടതെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം.
എന്നാൽ കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ ഇല്ലാതെ ഇങ്ങനെ ആരോപിക്കാനാവില്ലെന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതു വരേണ്യരുടെ മാത്രം വിഷയമല്ലെന്നു വ്യക്തമാക്കാൻ, കുടുംബം ഉപേക്ഷിച്ചതോടെ തെരുവിൽ ഭിക്ഷ യാചിക്കേണ്ടി വന്ന സാഹചര്യം സ്വന്തം ജീവിതത്തിലുണ്ടെന്ന് ഹർജിക്കാരിയായ സൈനബ് പട്ടേലും ചൂണ്ടിക്കാട്ടി.
സ്വവർഗ വിവാഹത്തിനു സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം നിയമസാധുത ഉറപ്പാക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ അറിയിച്ചു. അതുപോലെ സ്വവർഗാനുരാഗികൾക്കു രാജ്യത്ത് സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്നും മറ്റു ക്ഷേമാനുകൂല്യങ്ങൾ നൽകണമെന്നും ഇവർ കോടതിയിൽ വാദിച്ചിരുന്നു. മുതിർന്ന അഭിഭാഷകരായ മുകുൾ റോഹിത്ഗി, അഭിഷേക് മനു സിങ്‍വി, രാജു രാമചന്ദ്രൻ, ആനന്ദ ഗ്രോവർ, മേനക ഗുരുസ്വാമി എന്നിവരാണ് ഹർജിക്കാർക്കു വേണ്ടി വാദിച്ചത്.