റെക്കോർഡുകൾ തകർത്ത് ഹിറ്റ്മാന്റെ തേരോട്ടം
ഏകദിന ലോകകപ്പിൽ സെഞ്ച്വറി നേടിയതിന് പിന്നാലെ റെക്കോർഡുകൾ തകർത്ത് ഇന്ത്യൻ നായകൻ രോഹിത് ശർമ. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ സെഞ്ച്വറിയടിച്ചതോടെ നിരവധി റെക്കോർഡുകളാണ് രോഹിത് നേടിയത്.
ലോകകപ്പിൽ കപിൽ ദേവിന്റെ അതിവേഗ സെഞ്ചറി എന്ന റെക്കോർഡ് രോഹിത് മറികടന്നു. 63 പന്തിൽ നിന്നാണ് സെഞ്ചറി നേട്ടം. കപിൽ ദേവിന്റെ 40 വർഷം പഴക്കമുള്ള റെക്കോർഡാണ് അരുൺ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ രോഹിത് ശർമ തകർത്തത്. 1983 ലോകകപ്പിൽ സിംബാബ്‌വേക്കെതിരെ കപിൽ 72 പന്തിൽ സെഞ്ച്വറി തികച്ചിരുന്നു.
ഇന്നത്തെ ഇന്നിംഗ്സ് ഉൾപ്പെടെ ഏഴ് ലോകകപ്പ് സെഞ്ച്വറികളാണ് ഇന്ത്യൻ നായകന്റെ അക്കൗണ്ടിലുള്ളത്. ഇതോടെ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ആറ് ലോകകപ്പ് സെഞ്ച്വറികളെന്ന റെക്കോർഡാണ് പഴങ്കഥയായി. 45 മത്സരങ്ങളിൽ നിന്നാണ് സച്ചിൻ ആറ് സെഞ്ച്വറികൾ തികച്ചത്. എന്നാൽ വെറും 19 ഏകദിന ഇന്നിങ്‌സുകളിൽ നിന്നുമാണ് രോഹിത് ഏഴ് സെഞ്ച്വറികൾ നേടിയത്.
ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികക്കുന്ന താരമെന്ന റെക്കോർഡും രോഹിത് സ്വന്തമാക്കി. ഈ റെക്കോർഡിൽ ഓസീസ് താരം ഡേവിഡ് വാർണറിനൊപ്പമാണ് ഹിറ്റ്മാൻ എത്തിയത്. ഇരുവരും 19 ഇന്നിങ്‌സുകളിൽ നിന്നാണ് 1000 റൺസെടുത്തത്.
രാജ്യാന്തര മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരവുമായി രോഹിത് മാറി. 554 സിക്സുകളാണ് രോഹിത് അടിച്ചത്. 551 ഇന്നിങ്സിൽ നിന്ന് 553 സിക്സ് അടിച്ച ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡാണ് രോഹിത് തകർത്തത്.
ലോകകപ്പ് മത്സരങ്ങളിൽ പിന്തുടർന്ന് ജയിക്കുമ്പോൾ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരം എന്ന റെക്കോർഡും രോഹിത് നേടി. 3 സെഞ്ചുറികളാണ് ഇതിൽ ഉള്ളത്.
93 മീറ്ററിന്റെ ഒരു സിക്സോടെ ലോകകപ്പിൽ ഏറ്റവും വലിയ സിക്സ് എന്ന റെക്കോർഡും നേടിയെങ്കിലും അഫ്ഗാനെതിരായ മത്സരത്തിൽ പിന്നീട് ഇറങ്ങിയ ശ്രേയസ് അയ്യർ 101 മീറ്ററിന്റെ സിക്സ് അടിച്ച് ആ റെക്കോർഡ് സ്വന്തം പേരിലാക്കി.