ലോകകപ്പിൽ പാകിസ്താന് വിജയത്തുടക്കം
ഏകദിന ലോകകപ്പിൽ പാകിസ്താന് ജയത്തുടക്കം. നെതർലൻഡ്സിനെതിരെ 81 റൺസിന്റെ തകർപ്പൻ ജയമാണ് പാക് പട നേടിയത്. മത്സരത്തിൽ ടോസ് നേടിയ നെതർലൻഡ്സ് ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു. നായകൻ സ്കോട്ട് എഡ്വേർഡ്സിന്റെ തീരുമാനം ശരിവെയ്ക്കുന്ന പ്രകടനം ബൗളർമാർ പുറത്തെടുത്തു. 38 റൺസെടുക്കുന്നതിനിടെ ഫഖർ സമാനും ഇമാം ഉൾ ഹഖും ബാബർ അസമും പുറത്തായി.
നാലാം വിക്കറ്റിൽ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ഒന്നിച്ചു. നെതർലൻഡ്സ് ഫീൽഡർമാരുടെ കൈകൾ ചോരുകയും ചെയ്തതോടെ റണ്ണൊഴുക്കിന് വേഗതകൂടി. റിസ്വാൻ 75 പന്തിൽ 68ഉം ഷക്കീൽ 52 പന്തിൽ 68ഉം റൺസ് നേടി. നാലാം വിക്കറ്റിൽ 120 റൺസിന്റെ കൂട്ടുകെട്ട് ഉയർന്നു. തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം കരകയറിയ പാകിസ്താൻ 287 എന്ന ലക്ഷ്യം നെതർലൻഡ്സിന് മുന്നിൽ വെച്ചു. നെതർലൻഡ്സിനുവേണ്ടി ബാസ് ഡി ലീഡ് നാല് വിക്കറ്റെടുത്തു.
മറുപടി പറഞ്ഞ നെതർലൻഡ്സിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. വിക്രംജിത്ത് സിംഗ് 52ഉം ബാസ് ഡി ലീഡ് 67ഉം റൺസെടുത്ത് പിടിച്ചുനിൽക്കാൻ ശ്രമിച്ചു. പക്ഷേ 205 റൺസിൽ ഓറഞ്ച് പടയുടെ എല്ലാവരും പുറത്തായി.