ലോകകപ്പ് ക്രിക്കറ്റ്; ആദ്യ മത്സരത്തിൽ ഇംഗ്ളണ്ടിനെതിരെ കിവികൾക്ക് ആധികാരിക വിജയം
ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലാൻഡിനു ആധികാരിക വിജയം.
ഇംഗ്ലണ്ട് ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം 82 പന്തുകൾ ബാക്കിനിർത്തിയാണ് കിവീസ് മറികടന്നത്. ഇതോടെ 2019 ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ന്യൂസീലൻഡ് പകരം വീട്ടുകയും ചെയ്തു. രചിനും കോൺവേയും ചേർന്നു രണ്ടാം വിക്കറ്റിൽ 273 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ലോകകപ്പ് ചരിത്രത്തിൽ ഏതൊരു വിക്കറ്റിലും ന്യൂസീലൻഡിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് ഇത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് ആദ്യം തന്നെ ഓപ്പണർ വിൽ യങ്ങിന്റെ (പൂജ്യം) വിക്കറ്റ് നഷ്ടമായി. സാം കറൻ യങ്ങിനെ ക്യാപ്റ്റൻ ജോസ് ബട്‌ലറുടെ കൈകളിൽ എത്തിക്കുകയായിരുന്നു. പിന്നീടായിരുന്നു കോൺവേ– രചിൻ സഖ്യത്തിന്റെ അപരാജിത കൂട്ടുകെട്ട്. കോൺവേ മൂന്നു സിക്സും 19 ഫോറും അടിച്ചപ്പോൾ അഞ്ച് സിക്സും 11 ഫോറുമാണ് രചിന്റെ ബാറ്റിൽനിന്നു പിറന്നത്. ഇരുവരും നിലുറപ്പിച്ചപ്പോൾ തന്നെ തോൽവി സമ്മതിച്ച മട്ടിലായിരുന്നു ഇംഗ്ലണ്ട്. ഇതോടെ ഇന്നിങ്സിന്റെ ഒരുഘട്ടത്തിൽ പോലും ഇരുവരെയും സമ്മർദത്തിലാക്കാൻ ഇംഗ്ലിഷ് ബോളർമാർക്ക് സാധിച്ചില്ല.
രചിൻ രവീന്ദ്ര (96 പന്തിൽ 123*), ഡെവൻ കോൺവേയുടെയും (121 പന്തിൽ 152*) എന്നിവരുടെ ഉജ്വല സെഞ്ചറിയുടെ കരുത്തിലാണ് ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ ന്യൂസീലൻഡ് ഒൻപതു വിക്കറ്റിനു തകർത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽലാണ് 82 റൺസെടുത്തത്. ജോറൂട്ട് അർധ സെഞ്ചറി നേടി. 86 പന്തുകൾ നേരിട്ട താരം 77 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ ജോസ് ബട്‍ലർ (42 പന്തിൽ 43), ജോണി ബെയർസ്റ്റോ (35 പന്തിൽ 33), ഹാരി ബ്രൂക്ക് (16 പന്തിൽ 25) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്കോറർമാര്‍.