നായ സംരക്ഷണത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന: രണ്ട് യുവാക്കൾ കസ്റ്റഡിയിൽ
നായ സംരക്ഷണത്തിൻ്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ സംഭവത്തിൽ കഞ്ചാവ് കണ്ടെത്തിയ വീടിന് സമീപത്ത് നിന്ന് രണ്ട് യുവാക്കൾ കസ്റ്റഡിയിൽ. വില്ലൂന്നി സ്വദേശികളായ റൊണാൾഡോ, ജേക്കബ് എന്നിവരാണ് പിടിയിലായത്. രാത്രി 11 നാണ് ഇവരെ പിടികൂടിയത്. നായ്ക്കളെയും മത്സ്യങ്ങളെയും കടത്താൻ എത്തിയവരെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിലെടുത്ത യുവാക്കളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
കുമാരനെല്ലൂരിൽ 13 പട്ടികളുടെ സംരക്ഷണത്തിൽ കഞ്ചാവ് കച്ചവടം നടത്തിയ റോബിന്റെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം 18 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഗാന്ധിനഗർ പൊലീസും നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്.
തിങ്കളാഴ്ച പുലർച്ചയോടെയാണ് ലഹരി വിരുദ്ധ സ്ക്വാഡിന്റെ പരിശോധന നടന്നത്. പൊലീസ് സംഘത്തെ കണ്ട റോബിൻ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. പതിവായി ആളുകൾ ഈ വീട്ടിൽ വന്നുപോകാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഡോഗ് ട്രെയ്നർ ആയാണ് റോബിൻ അറിയപ്പെടുന്നതെന്ന് കോട്ടയം എസ്പി പി കെ കാർത്തിക് മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം.