മണിപ്പൂരിലെ കൂട്ടബലാത്സംഗക്കേസ്; 53 അംഗ സിബിഐ സംഘം അന്വേഷിക്കും
മണിപ്പൂരിൽ രണ്ടു കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത കേസ് 53 അംഗ സിബിഐ സംഘം അന്വേഷിക്കും. രണ്ട് വനിതാ ഡിഐജിമാർ അന്വേഷണ സംഘത്തിലുണ്ടാകും. ലൗലി കട്യാർ, നിർമ്മലാ ദേവി എന്നിവരാണ് സംഘത്തിലെ വനിത ഉദ്യോഗസ്ഥർ. ജൂലായ് 29 നാണ് കേസ് സിബിഐക്ക് കൈമാറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു നടപടി.
മെയ് നാലിന് ആണ് രണ്ടു കുക്കി സ്ത്രീകളെ പൊലീസ് സ്റ്റേഷനിൽ നിന്ന് പിടിച്ചുകൊണ്ടുപോയി നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് രാജ്യത്താകെ നടന്നത്.
മെയ് മൂന്നിന് തുടങ്ങിയ മെയ്തി, കുക്കി സംഘർഷത്തിൽ 160-ൽ അധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. മെയ്തി വിഭാഗത്തെ പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുളള നീകത്തിൽ പ്രതിഷേധിച്ച് മണിപ്പൂരിലെ മലയോര ജില്ലകളിൽ കുക്കികൾ സോളിഡാരിറ്റി മാർച്ച് നടത്തിയിരുന്നു.