പ്രായപൂർത്തിയാകാത്ത കുട്ടിയോട് അസഭ്യമായ ചോദ്യങ്ങൾ; ഡാൻസ് റിയാലിറ്റിഷോയ്ക്കെതിരെ ബാലാവകാശ കമ്മീഷൻ
ഹിന്ദിയിലെ ജനപ്രിയ ഡാൻസ് റിയാലിറ്റി ഷോ 'സൂപ്പർ ഡാൻസർ: ചാപ്റ്റർ 3'യ്ക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന്റെ നോട്ടീസ്. പ്രായപൂർത്തിയാകാത്ത കുട്ടിയോട് അസഭ്യമായ ചോദ്യങ്ങൾ ചോദിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് ബാലാവകാശ കമീഷൻ നടപടിയെടുത്തത്. 2019ൽ സോണി ടിവിയിൽ സംപ്രേക്ഷണം ചെയ്ത പരിപാടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
ബോളിവുഡ് താരം ശിൽപ ഷെട്ടി, കൊറിയോഗ്രാഫർ ഗീത കപൂർ, സംവിധായകൻ അനുരാഗ് ബസു എന്നിവരാണ് ഷോയുടെ വിധികർത്താക്കൾ. പ്രായപൂർത്തിയാകാത്ത കുട്ടിയോട് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചതിന്റെ കാരണം വ്യക്തമാക്കാനും വീഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യാനുമാണ് നിർദേശം. കുട്ടികളിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന കാര്യങ്ങൾ ചോദിക്കാൻ പാടില്ലെന്നും നോട്ടീസിൽ പറയുന്നു. സമൂഹ മാധ്യമങ്ങളിൽ വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു
'സോണി എന്റർടൈൻമെന്റ് ടെലിവിഷനിൽ സംപ്രേഷണം ചെയ്ത സൂപ്പർ ഡാൻസർ ചാപ്റ്റർ 3 എന്ന കുട്ടികളുടെ ഡാൻസ് ഷോയിൽ നിന്നുള്ള ഒരു വീഡിയോ ട്വിറ്ററിൽ കാണാനിടയായി. അതിൽ ഷോയിലെ വിധികർത്താക്കൾ പ്രായപൂർത്തിയാകാത്ത കുട്ടിയോട് സ്റ്റേജിൽ വെച്ച് അവന്റെ മാതാപിതാക്കളെക്കുറിച്ച് അശ്ലീലമായ ചോദ്യങ്ങൾ ചോദിക്കുന്നതായി കാണുന്നു,' എന്ന് കമ്മീഷൻ നോട്ടീസിൽ പറഞ്ഞു. സോണി എന്റർടൈൻമെന്റ് നെറ്റ്‌വർക്കിന്റെ പ്രവർത്തനങ്ങൾ ജുവനൈൽ ജസ്റ്റിസ് ആക്‌റ്റ് 2015, ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ് 2000, വിനോദ വ്യവസായത്തിൽ കുട്ടികളുടെയും കൗമാരക്കാരുടെയും പങ്കാളിത്തം സംബന്ധിച്ച കമ്മീഷന്റെ മാർഗ്ഗനിർദേശങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള വ്യവസ്ഥകൾ ലംഘിച്ചതായി എൻസിപിസിആർ നോട്ടീസിൽ പറയുന്നു.