ഉമ്മൻ ചാണ്ടിക്ക് വിട നൽകി തലസ്ഥാനം
അരനൂറ്റാണ്ട് രാഷ്ട്രീയ കേരളത്തിന്റെ മുഖമായിരുന്ന മലയാളികളുടെ ജനനായകന് വിട ചൊല്ലി തലസ്ഥാനം. കഴിഞ്ഞ 53 വർഷവും തലസ്ഥാനത്ത് ഉമ്മൻ ചാണ്ടിയുണ്ടായിരുന്നു. കർമ്മമണ്ഡലമായ തിരുവനന്തപുരത്തുനിന്ന് അവസാന യാത്ര പറയുമ്പോൾ ചേതനയറ്റ ശരീരവും നോക്കി വിതുമ്പുകയാണ് കേരളം. പുതുപ്പള്ളിയെന്ന തന്റെ മണ്ഡലത്തിന്റെ ഓർമ്മയ്ക്ക് തിരുവനന്തപുരത്തെ വീടിനും പുതുപ്പള്ളി വീടെന്ന് പേരിട്ട ഉമ്മൻ ചാണ്ടി അവസാനമായി ആ പടിയിറങ്ങുമ്പോൾ ഓരോ മിഴികളും സജലമായി. രാഷ്ട്രീയ സാംസ്കാരിക സിനിമാ രംഗത്തുള്ളവരെല്ലാം അദ്ദേഹത്തെയൊന്ന് കാണാൻ തിരുവനന്തപുരത്തെത്തി. ഏറ്റവും ജനകീയനായ നായകനെ വിട്ടുപോകാനാകാതെ പുതുപ്പള്ളി വീടിന് മുന്നിൽ നിന്ന് ആളുകളൊഴിയുന്നില്ല. രാത്രി ഏറെ വൈകിയും ആളുകൾ ഉമ്മൻ ചാണ്ടിയെ കാണാനെത്തിയിരുന്നു.
മുല്ലപ്പള്ളി രാമചന്ദ്രൻ, മണി സി കാപ്പൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രി വി എൻ വാസവൻ, നടന്‍ ജഗദീഷ് തുടങ്ങി നിരവധി പേർ രാവിലെ പുതുപ്പള്ളി വീട്ടിലേക്കെത്തി. പുതുപ്പള്ളി വീട്ടിൽ വച്ച് ഉമ്മൻ ചാണ്ടിക്ക് മരണാനന്തര ശുശ്രൂഷകൾ നൽകി. ഇന്നലെ വിമാനത്താവളത്തിലെത്തിയ ഉമ്മൻ ചാണ്ടിയുടെ ശരീരം അവസാനമായൊന്ന് കാണാൻ എത്തിയത് വലിയ ആൾക്കൂട്ടമാണ്. അവിടം മുതൽ ഉമ്മൻ ചാണ്ടിയെ കാണാനെത്തുന്നവരുടെ തിരക്കായിരുന്നു തലസ്ഥാന നഗരിയിൽ. ദർബാർ ഹാളിലും ഇന്ദിരാ ഭവനിലുമായി ആയിരക്കണക്കിന് പേരാണ് അദ്ദേഹത്തെ കണ്ട് കണ്ണീരോടെ പടിയിറങ്ങിയത്.