ഏഷ്യൻ അത്‌ലറ്റിക്സ്; 10,000 മീറ്റർ ഓട്ടത്തിൽ അഭിഷേക് പാൽ വെങ്കലം നേടി
ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിന്റെ ആദ്യദിനം പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ അഭിഷേക് പാൽ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു. അഭിഷേക് 29 മിനിറ്റ് 33.26 സെക്കൻഡിലാണ് ഓട്ടം പൂർത്തിയാക്കിയത്. ജപ്പാന്റെ റെൻ തസാവ (29 മിനിറ്റ് 18.44 സെക്കൻഡ്) സ്വർണം നേടി. ഇന്ത്യൻ കരസേനാംഗമായ അഭിഷേക് അവസാന ലാപ്പിൽ ഒന്നാം സ്ഥാനത്തെത്താൻ കഠിനപ്രയത്നം നടത്തിയെങ്കിലും സെക്കൻഡുകളുടെ വ്യത്യാസത്തിൽ സ്വർണം നഷ്ടമായി. അതേസമയം, വനിതാ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന അന്നു റാണി 4–ാം സ്ഥാനത്തായതു വലിയ നിരാശയായി. 59.10 മീറ്ററായിരുന്നു ഇന്നലെ അന്നുവിന്റെ പ്രകടനം. 2019ലെ ദോഹ ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവായിരുന്നു അന്നു റാണി (60.22 മീറ്റർ).വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ലിലി ദാസ് 7–ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇന്നു നടക്കുന്ന വനിതകളുടെ 400 മീറ്റർ ഫൈനലിന് ഐശ്വര്യ മിശ്രയും പുരുഷന്മാരുടെ 400 മീറ്ററിന് രാജേഷ് രമേഷ്, മുഹമ്മദ് അജ്മൽ എന്നിവരും യോഗ്യത നേടി. ഡെക്കാത്‌ലനിൽ തേജസ്വിൻ ശങ്കർ ആദ്യ ദിനം മുന്നിലാണ് (4124 പോയിന്റ്).