'രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗപ്പെടുത്തിയ ശേഷം ഒഴിവാക്കി'; കങ്കണയ്ക്കെതിരെ പരാതിയുമായി ബിജെപി നേതാവ്
ബോളിവുഡ് നടി കങ്കണ റണൗട്ട് വഞ്ചിച്ചെന്ന പരാതിയുമായി ബിജെപി നേതാവ് രംഗത്ത്. കങ്കണയുടെ ഏറ്റവും പുതിയ സിനിമ 'തേജസിനു' വേണ്ടി തന്നെ ഉപയോഗപ്പെടുത്തിയശേഷം വാഗ്ദാനങ്ങൾ പാലിക്കാതെ ഒഴിവാക്കി എന്നാണ് ആരോപണം. മായങ്ക് മധൂർ എന്ന നേതാവാണ് ആരോപണവുമായി രംഗത്തുവന്നത്. തേജസ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് തന്‍റെ രാഷ്ട്രീയ ബന്ധങ്ങൾ നടി ഉപയോഗിച്ചതായി മായങ്ക് മധൂർ പറയുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയക്കാരുമായി ബന്ധപ്പെടാൻ കങ്കണയെ സഹായിച്ചു. ‘തേജസ്’ സിനിമയുടെ ചിത്രീകരണത്തിനായി എയർഫോഴ്‌സ് ബേസിൽ അനുമതി നേടിയെടുക്കാൻ നടിയെ സഹായിച്ചത് താനാണ്. ഇതിനെല്ലാം പകരമായി സിനിമയിൽ ഒരു വേഷം വാഗ്ദാനം ചെയ്തിരുന്നതായും അത് പാലിച്ചില്ലെന്നുമാണ് ആരോപണം. കങ്കണ നായികയാകുന്ന ‘തേജസ്’ ഒക്ടോബർ 20നാണ് തിയേറ്ററുകളിലെത്തുന്നത്. ഒരു എയർഫോഴ്‌സ് പൈലറ്റിന്റെ ജീവിത കഥയാണ് പ്രമേയം. താരം ആദ്യമായി സ്വതന്ത്ര സംവിധായികയാകുന്ന ‘എമർജൻസി’യും വൈകാതെ പ്രദർശനത്തിനെത്തുന്നുണ്ട്.