'എം വി ഗോവിന്ദന് തലയ്ക്ക് സുഖമില്ലേ'; ലീഗിനെ ക്ഷണിച്ച നടപടിയെ പരിഹസിച്ച് സുധാകരൻ
ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളിൽ മുസ്ലീം ലീഗിനെ ക്ഷണിച്ച സിപിഐഎം നടപടിയെ പരിഹസിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. സമരത്തിന് ലീഗിനെ ക്ഷണിച്ച എം വി ഗോവിന്ദന് മറുപടിയില്ലെന്ന് പറഞ്ഞ സുധാകരൻ ഗോവിന്ദന് തലക്ക് സുഖമില്ലേ എന്നും ചോദിച്ചു. കേരളത്തിൽ മുസ്ലീം ലീഗ് ഇടതു പക്ഷത്തിനൊപ്പമല്ല. ഏക സിവിൽ കോഡ് വിഷയത്തിലെ തീരുമാനം അഖിലേന്ത്യ തലത്തിൽ സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.
ഏക സിവിൽ കോഡിനെതിരായ പോരാട്ടത്തിൽ വര്‍ഗീയകക്ഷികളൊഴികെ എല്ലാവരെയും ഭാഗമാക്കുമെങ്കിലും കോണ്‍ഗ്രസിനെ ക്ഷണിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഏക സിവില്‍കോഡില്‍ രാഹുല്‍ഗാന്ധിക്കുപോലും കൃത്യമായ നിലപാടില്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് വിശ്വസനീയമായ നിലപാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ. സിപിഎം സംഘടിപ്പിക്കുന്ന മുസ്ലീം ലീഗിന് പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാം. ലീഗ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജനാധിപത്യ പാര്‍ട്ടിയാണെന്നാണ് സിപിഎം വിലയിരുത്തുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികളെ ക്ഷണിക്കാത്തതിനാല്‍ ലീഗിനെ പ്രത്യേകമായി ക്ഷണിക്കുന്നില്ല. സമസ്ത ഉള്‍പ്പടെയുള്ള സംഘടനകളെയും ഇതിന്റെ ഭാഗമാക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.
ഏക സിവിൽ കോഡിനെതിരായ സിപിഐഎം സെമിനാർ ജൂലായ് 15 ന് കോഴിക്കോട് സരോവരം ട്രേഡ് സെന്ററിലാണ് നടക്കുക. രാഷ്ട്രീയ കൂട്ടുകെട്ട് ലക്ഷ്യമിട്ടുള്ളതല്ല സെമിനാർ എന്ന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. സമസ്ത , മുസ്ലീം ലീഗ് നേതൃത്വത്തെയും ഒരുമിച്ച് പോകാൻ കഴിയുന്ന എല്ലാവരെയും സെമിനാറിന് ക്ഷണിക്കുമെന്നും നരേന്ദ്ര മോദി സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിനെതിരായ ശക്തമായ അണിചേരലാവും സെമിനാർ എന്നും പി മോഹനൻ അഭിപ്രായപ്പെട്ടു.