‘ദി കേരള സ്റ്റോറി’യ്ക്ക് എ സർട്ടിഫിക്കറ്റ്; 10 രംഗങ്ങൾ ഒഴിവാക്കണമെന്ന് സെൻസർ ബോർഡ്
വിവാദ സിനിമ ‘ദി കേരള സ്റ്റോറി’യ്ക്ക് കേന്ദ്ര സെൻസർ ബോർഡിൻ്റെ പ്രദർശനാനുമതി. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് നൽകിയത്. 10 രംഗങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശത്തോടെയാണ് അനുമതി. മെയ് അഞ്ചിനാണ് സിനിമ തീയറ്ററുകളിലെത്തുക.കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ആചാരങ്ങൾ പാലിക്കാറില്ല എന്ന ഡയലോഗ്, ഹിന്ദു ദൈവങ്ങൾക്കെതിരായ ഡയലോഗുകൾ, ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ കാപട്യക്കാരാണ് എന്ന ഡയലോഗിലെ ‘ഇന്ത്യൻ’ എന്നിവ നീക്കണമെന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ചു. മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനുമായുള്ള അഭിമുഖം പൂർണമായി നീക്കി. ആകെ 41 സെക്കൻഡാണ് സിനിമയിൽ നിന്ന് ഒഴിവാക്കിയത്. ദി കേരള സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് എം.പി ശശി തരൂർ രംഗത്തുവന്നിരുന്നു. ചിത്രം നിരോധിക്കണമെന്ന് താനൊരിക്കലും ആവശ്യപ്പെടില്ല. അത് പിന്നീട് ദുരുപയോഗം ചെയ്യപ്പെടുമെന്നതിനാൽ ആവിഷ്കാര സ്വാതന്ത്ര്യം വിലക്കാനാകില്ല. എന്നാൽ സിനിമ വസ്തുതാ വിരുദ്ധമെന്ന് പറയാൻ കേരളീയർക്ക് അവകാശം ഉണ്ടെന്നും തരൂർ ട്വീറ്റ് ചെയ്തു. ഇതി നിങ്ങളുടെ കാഴ്ച്ചപ്പാടിലുള്ള കേരള സ്റ്റോറിയായിരിക്കാമെന്നും എന്നാൽ കേരളത്തിലുള്ളവരുടെ കേരള സ്റ്റോറി ഇങ്ങനെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.