സംസ്ഥാനത്തെ റോഡുകള്‍ നാളെ മുതല്‍ എഐ ക്യാമറകളുടെ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ റോഡുകള്‍ നാളെ മുതല്‍ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്) ക്യാമറകളുടെ നിരീക്ഷണ വലയത്തിലാകും.
കുറ്റകൃത്യങ്ങള്‍ കണ്ടെത്തി പിഴയീടാക്കാന്‍ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണ ക്യാമറകളാണ് വ്യാഴാഴ്ചമുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സംസ്ഥാനത്ത് നിരത്തിലോടുന്ന എല്ലാ വാഹനങ്ങളേയും മോട്ടോര്‍ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ഒരുദിവസം ശരാശരി 12-14 ജീവനുകളാണ് നിരത്തില്‍ പൊലിയുന്നത്. അപകടങ്ങള്‍ ഒഴിവാക്കുന്നതും മോട്ടോര്‍ വാഹനവകുപ്പിന്റെ മറ്റൊരു ലക്ഷ്യമാണ്.
ഒരു ദിവസം ഒന്നില്‍ കൂടുതല്‍ തവണ നിയമം ലംഘിച്ചാല്‍ ഓരോ നിയമ ലംഘനത്തിനും പ്രത്യേകം പ്രത്യേകം പിഴ ഈടാക്കും. ദേശീയ പാതയില്‍ സ്പീഡ് ക്യാമറകള്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ക്യാമറ കാണുന്ന പക്ഷം വേഗത കുറച്ച് പിന്നീട് സ്പീഡ് കൂട്ടിയാലും പിടിക്കപ്പെടും. ഓരോ ക്യാമറയിലും വാഹനം കടന്നുപോകുന്ന സമയം കണക്കിലെടുക്കും. അനുവദനീയമായതില്‍ കൂടുതല്‍ വേഗമെടുത്താല്‍ പിഴ ചുമത്തും.
നിയമലംഘനങ്ങളും പിഴയും ചുവടെ:
ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, നോപാര്‍ക്കിങ്ങില്‍ വാഹനം നിര്‍ത്തുക, റിയര്‍വ്യൂ മിറര്‍ ഇളക്കിമാറ്റുക -250 രൂപ
തുടര്‍ച്ചയായ വെള്ളവര മുറിച്ചുകടന്നാല്‍ -250
സീറ്റ്‌ബെല്‍റ്റ്, ഹെല്‍മെറ്റ് ഉപയോഗിക്കാതിരുന്നാല്‍ -500
അമിതവേഗം (കാര്‍) -1500
ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ക്കൂടുതല്‍ പേര്‍ യാത്രചെയ്യുക -2000
ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ – ആദ്യപിഴ 2000, തുടര്‍ന്ന് 4000
അപകടകരമായ ഓവര്‍ടേക്കിങ് -ആദ്യപിഴ 2000, ആവര്‍ത്തിച്ചാല്‍ കോടതിയിലേക്ക്
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം -2000
മൂന്നുവര്‍ഷത്തിനുള്ളില്‍ ആവര്‍ത്തിച്ചാല്‍ -5000 (ബ്ലൂടൂത്ത് ഹെഡ് സെറ്റ്, ഇയര്‍പോഡ്, നിയമവിരുദ്ധം)
മഞ്ഞവര മുറിച്ചുകടന്നാല്‍ (അപടകരമായ ഡ്രൈവിങ്) -2000
ലെയ്ന്‍ ട്രാഫിക് ലംഘനം -2000
നിയമംലംഘിച്ച് മറികടക്കല്‍ -2000
ശ്രദ്ധിക്കേണ്ടവ
റോഡിന്റെ മധ്യഭാഗത്ത് തുടര്‍ച്ചയായുള്ള വെള്ള, മഞ്ഞ വരകള്‍ മുറിച്ചുകടക്കരുത്
ഇരട്ട മഞ്ഞവരകള്‍ ഡിവൈഡറായി പരിഗണിക്കണം
ഇടവിട്ട വെള്ളവരകളുള്ളിടത്ത് ഓവര്‍ടേക്ക് ചെയ്യാം
ഇടതുവശത്തെ മഞ്ഞവരയുള്ളിടത്ത് ഇടതുവശത്ത് പാര്‍ക്കിങ് പാടില്ല
പാര്‍ക്കിങ് അനുവദിച്ച സ്ഥലങ്ങളില്‍മാത്രം
നോ പാര്‍ക്കിങ് ബോര്‍ഡില്ലെന്നുകരുതി എല്ലായിടത്തും പാര്‍ക്കിങ് അനുവദനീയമല്ല
വാഹനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്തില്ലെങ്കിലും റോഡില്‍ നിര്‍ത്തിയാല്‍ പാര്‍ക്കിങ്ങായി പരിഗണിക്കും
വളവുകള്‍, കയറ്റം, ഇറക്കം, ഇടുങ്ങിയ റോഡ്, പാലങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍ക്കിങ് പാടില്ല
റോഡില്‍ തിരക്കില്ലെങ്കിലും മറ്റുവാഹനങ്ങളുടെ യാത്ര തടസ്സപ്പെടുത്തുന്ന വിധത്തില്‍ വാഹനം നിര്‍ത്തരുത്.