യുക്രെയ്നിലെ ഇന്ത്യക്കാരോട് ഉടൻ മടങ്ങാൻ ആവർത്തിച്ച് കേന്ദ്രം
യുദ്ധഭീതി നിലനിൽക്കുന്ന യുക്രെയ്നിൽനിന്ന്, വിദ്യാർഥികൾ ഉൾപ്പെടെയുള്ള പൗരന്മാരോട് ഉടൻ മടങ്ങാൻ ഇന്ത്യ ആവശ്യപ്പെട്ടു. യുക്രെയ്നിലെ ഇന്ത്യൻ എംബസി ജീവനക്കാരുടെ കുടുംബാംഗങ്ങളെയും നാട്ടിലേക്ക് അയയ്ക്കും.
‘യുക്രെയ്നിലെ സ്ഥിതിയുമായി ബന്ധപ്പെട്ട് പിരിമുറുക്കങ്ങളും അനിശ്ചിതത്വങ്ങളും തുടരുന്നതിനാൽ, അവിടെ തുടരുന്നത് അനിവാര്യമല്ലെങ്കിൽ, എല്ലാ ഇന്ത്യൻ പൗരന്മാരോടും വിദ്യാർഥികളോടും താൽകാലികമായി യുക്രെയ്ന്‍ വിടാൻ നിർദേശിക്കുന്നു’ – യുക്രെയ്നിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
വിവരങ്ങളും സഹായവും ആവശ്യമുള്ള യുക്രെയ്നിലെ ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയവുമായോ അല്ലെങ്കിൽ, കൺട്രോൾ റൂം വഴിയോ ബന്ധപ്പെടാം. യുക്രെയ്നിലെ ഇന്ത്യൻ എംബസിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങൾ ഫെബ്രുവരി 22, 24, 26 തീയതികളിൽ യുക്രെയ്നിലേക്ക് സർവീസ് നടത്തും. നേരത്തേ ആളുകൾക്ക് വിമാന ടിക്കറ്റ് ലഭിക്കാത്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യുക്രെയ്‌നിൽ നിന്ന് വിദ്യാർഥികൾ അടക്കം എല്ലാ ഇന്ത്യക്കാരും താൽകാലികമായി നാട്ടിലേക്ക് മടങ്ങണമെന്ന് കീവിലെ ഇന്ത്യൻ എംബസി നേരത്തെ അറിയിച്ചിരുന്നു.
യുക്രെയ്ൻ അതിർത്തിയിൽ നിന്നും സൈന്യത്തെ പിൻവലിച്ചുവെന്ന അവകാശവാദങ്ങൾ റഷ്യ തുടരുന്ന സാഹചര്യത്തിലും രാജ്യത്ത് ഷെല്ലാക്രമണം റിപ്പോർട്ട് ചെയ്തതോടെ സുരക്ഷാ സാഹചര്യം പ്രതിസന്ധിയിലാണെന്നാണ് വിലയിരുത്തൽ. ഫ്രാൻസ്, ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങളും പൗരന്മാരോട് ഉടൻ മടങ്ങിവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് നിമിഷവും യുക്രെയ്‌നിനെ റഷ്യ ആക്രമിക്കുമെന്നാണ് അമേരിക്ക ആവർത്തിച്ചു നൽകുന്ന മുന്നറിയിപ്പ്.
ഈ സാഹചര്യത്തിൽ യുക്രെയ്‌നിലുള്ള 25,000ത്തോളം വരുന്ന ഇന്ത്യൻ വിദ്യാർത്ഥികളും പൗരന്മാരും ഇന്ത്യയിലേക്ക് മടങ്ങുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നാണ് നിർദേശം. ലഭ്യമായ വിമാന സർവീസുകളെക്കുറിച്ചുള്ള വിശദാംശങ്ങൾക്കായി വിദ്യാർത്ഥികൾ കോൺട്രാക്ടർമാരെ ബന്ധപ്പെടണം. ഇന്ത്യൻ എംബസിയുടെ വെബ്‌സൈറ്റ് തുടർച്ചയായി പരിശോധിക്കണമെന്നും നിർദേശമുണ്ട്.