കൊടകര കുഴല്‍പണ കേസ്: ഡിജിറ്റല്‍ തെളിവുകളോടെ ബിജെപി നേതാക്കളെ ചോദ്യം ചെയ്യും
കൊടകര കുഴല്‍പണ കവര്‍ച്ചകേസില്‍ ഉന്നത ബി.ജെ.പി നേതാക്കളെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം. മൊബൈല്‍ റെക്കോഡുകളും സി.സി.ടി.വി ദൃശ്യങ്ങളുമുള്‍പ്പെടെ ഡിജിറ്റല്‍ തെളിവുകളോടെയാണ് ചോദ്യം ചെയ്യുക. ഇതുവരെ ചോദ്യം ചെയ്തവരുടെ മൊഴികളില്‍ ഞായറാഴ്ച പരിശോധന നടക്കും. ഇടനിലക്കാരായ ആര്.എസ്.എസ് പ്രവര്ത്തകന് ധര്‍മരാജ്, യുവമോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക്ക്, ബി.ജെ.പി ആലപ്പുഴ ജില്ല ട്രഷറര്‍ കെ.ജി. കര്‍ത്ത, സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശന്, ഓഫിസ് സെക്രട്ടറി ജി.ഗിരീഷ് എന്നിവരുടെ മൊഴികളാണ് ഞായറാഴ്ച പരിശോധിക്കുന്നത്.
കവര്‍ച്ചക്ക് മുൻപും സമീപ ദിവസങ്ങളിലുമായി നേതാക്കള്‍ തമ്മിലും ധര്മരാജുമായും ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ധര്‍മരാജുമായി ബന്ധപ്പെട്ടതെന്തിന് എന്ന ചോദ്യത്തിന് സംഘടനാപരമായ കാര്യങ്ങള്‍ക്കും തെരഞ്ഞെടുപ്പ് സാമഗ്രികള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ടുമാണെന്നുമായിരുന്നു നേതാക്കളുടെ വിശദീകരണം. എന്നാല്‍, ഈ മൊഴി വിശ്വാസയോഗ്യമല്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. സംഘടന സെക്രട്ടറിയും ആലപ്പുഴ ജില്ല ട്രഷററും ഓഫിസ് സെക്രട്ടറിയും നിരന്തരം ധര്‍മരാജിനെ ബന്ധപ്പെട്ടത് സംശയത്തിലാണ്.
സംഘടന ജനറല്‍ സെക്രട്ടറിയെ ചോദ്യംചെയ്തതില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. കുഴല്‍പണവുമായി ഇരുവര്‍ക്കും ബന്ധമുണ്ടെന്ന ആര്.എസ്.എസ് പ്രവര്ത്തകന് ധര്‍മരാജെന്റ മൊഴി നിര്‍ണായകമാണ്.
ഇവരെ വീണ്ടും വിളിപ്പിക്കാനാണ് ആലോചിക്കുന്നത്. പണവുമായെത്തിയ സംഘത്തിന് തൃശൂരില്‍ താമസിക്കാന്‍ മുറിയെടുത്ത് നല്‍കിയത് ബി.ജെ.പി ജില്ല ഓഫിസില്‍ നിന്നാണെന്ന് ഹോട്ടല്‍ ജീവനക്കാരെന്റ മൊഴിയുണ്ട്. ഇതനുസരിച്ച് തൃശൂര്‍ ഓഫിസ് സെക്രട്ടറി സതീശിനെ ഉടന്‍ ചോദ്യം ചെയ്യും. പ്രതികളില്‍ ചിലരെയും ഈ ആഴ്ചയില്‍ തന്നെ ചോദ്യം ചെയ്യുമെന്നാണ് സൂചന.
അതിനിടെ, കവര്‍ച്ച െചയ്യപ്പെട്ട പണം തൃശൂരിലെ ബി.ജെ.പി നേതാവുമായി അടുപ്പമുള്ളയാള്‍ വഴിയാണ് ഒളിപ്പിച്ചിച്ചതെന്ന സൂചനയും ലഭിച്ചു. ഇക്കാര്യത്തില്‍ ഉടന്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. പണം കര്‍ണാടകത്തിലെ ബി.ജെ.പി കേന്ദ്രത്തില്‍നിന്ന് വന്നതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.