എയര്‍ ആംബുലന്‍സ് വീണ്ടും രക്ഷകനായി; അരവിന്ദ് ഇനി ജീവിക്കും നാല് പേരിലൂടെ
കന്യാകുമാരി സ്വദേശി അരവിന്ദിന്റെ ജീവന്റെ തുടിപ്പുമായി ഹെലികോപ്റ്റര്‍ കൊച്ചിയില്‍ വ്യാഴാഴ്ച വൈകിട്ട് പറന്നിറങ്ങി. അരവിന്ദിന്റെ ഹൃദയവും കരളും വൃക്കകളും നാലുപേര്‍ക്ക് പുതുജീവിതം നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാകുന്ന 319-ാമത്തെ അവയവദാനമാണിത്. കന്യാകുമാരി അഗസ്തീശ്വരം വെസ്റ്റ് സ്ട്രീറ്റ് 12/219 എ-യില്‍ ആദിലിംഗം-സുശീല ദമ്പതികളുടെ മകന്‍ അരവിന്ദി (24) ന്റെ ഹൃദയുവും കരളുമായി കൊച്ചിയിലേക്ക് എത്തിച്ചത്.
വാഹനാപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ബന്ധുക്കളുടെ ആഗ്രഹപ്രകാരമായിരുന്നു അവയവദാനം. ഹൃദയം എറണാകുളം ലിസി ആശുപത്രിയിലും കരള്‍ ആസ്റ്റര്‍ മെഡിസിറ്റിയിലും വൃക്കകള്‍ കിംസ് ആശുപതിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്.
യുവാവിന്റെ ബന്ധുക്കള്‍ അവയവദാനത്തിനുള്ള സന്നദ്ധത മൃതസഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിനെ അറിയിക്കുകയായിരുന്നു. അദ്ദേഹവും മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. സാറ വര്‍ഗീസ്, കിംസ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് പൊക്യുവര്‍മെന്റ് മാനേജര്‍ ഡോ. മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് അവയവദാന പ്രക്രിയഏകോപിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെ ശസ്ത്രക്രിയ നടത്തി അവയവങ്ങള്‍ പുറത്തെടുത്തു. കേരള പൊലീസിന്റെ എയര്‍ ആംബുലന്‍സിലാണ് ഹൃദയവും കരളും കൊച്ചിയിലേക്ക് കൊണ്ടുവന്നത്.
വ്യാഴാഴ്ച വൈകിട്ട് 6.15ന് ബോള്‍ഗാട്ടി ഹോട്ടല്‍ ഗ്രാന്റ് ഹയാത്ത് ഹെലിപ്പാഡിലെത്തിയ ഹൃദയം എസിപി കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ആംബുലസുകളില്‍ ഹൃദയം ലിസി ആശുപത്രിയിയേ്ക്കും കരള്‍ ആസ്റ്റര്‍ മെഡ്സിറ്റിയിലേയ്ക്കും കൊണ്ടു പോയി. ആംബുലസുകള്‍ കടന്ന് പോകുന്നതിന് ഗതാഗതക്രമീകരണം ഒരുക്കിയിരുന്നു.
കായംകുളം സ്വദേശി സൂര്യനാരായണനാണ് (18) ഹൃദയം വച്ചു പിടിപ്പിക്കുന്നത്. വൈകിട്ട് 6.19ന് ലിസി ആശുപത്രിയില്‍ ഹൃദയമെത്തി. ഉടന്‍ ശസ്ത്രക്രിയ ആരംഭിച്ചു. ബുധനാഴ്ച രാത്രിയാണ് സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതി ഏകോപിപ്പിക്കുന്ന സംവിധാനമായ കെഎന്‍ഒഎസില്‍ നിന്ന് ഹൃദയം ലഭ്യമാണെന്ന് ലിസി ആശുപത്രിയില്‍ സന്ദേശമെത്തിയത്. ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലായിരുന്ന പി രാജീവ് വഴി മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഹെലിക്കോപ്റ്റര്‍ ദൗത്യത്തിന് ലഭ്യമായത്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്.
കരള്‍ 6.38ന് ആസ്റ്ററര്‍ മെഡ്സിറ്റിയിലെത്തി, തുടര്‍ന്ന് എട്ടു മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയ ആരംഭിച്ചു. അടിയന്തരമായി അവയവം മാറ്റിവയ്‌ക്കേണ്ട മൃതസഞ്ജീവനിയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട (സൂപ്പര്‍ അര്‍ജന്റ് ലിസ്റ്റഡ് പേഷ്യന്റ്) എറണാകുളം സ്വദേശിയായ നാല്‍പത്തിയാറുകാരനാണ് കരള്‍ സ്വീകരിക്കുന്നത്.
അരവിന്ദിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കാരത്തിനായി നാട്ടിലേയ്ക്ക് കൊണ്ടുപോയി. ജഗന്‍, ആനന്ദ്, മുരുഗേശ്വരി എന്നിവര്‍ അരവിന്ദിന്റെ സഹോദരങ്ങളാണ്.