യൂണിവേഴ്‌സിറ്റി കോളേജിലെ 11 അധ്യാപകരെ സ്ഥലംമാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ 11 അധ്യാപകരെ സ്ഥലംമാറ്റി. കോളേജിലെ വിദ്യാർഥിസംഘർഷ സമയത്ത് പ്രിൻസിപ്പലിന്റെ ചുമതലയുണ്ടായിരുന്ന കെ. വിശ്വംഭരൻ, പരീക്ഷാ ചുമതലയുണ്ടായിരുന്ന ഡോ. ഇ.അബ്ദുലത്തീഫ്, കഴിഞ്ഞവർഷത്തെ സ്റ്റാഫ് അഡ്വൈസർ വി.എസ്. വിനീത് എന്നിവരെയും സ്ഥലംമാറ്റിയിട്ടുണ്ട്. ഇടതുപക്ഷ അധ്യാപകസംഘടനാ പ്രതിനിധികളും പട്ടികയിലുണ്ട്.
വിദ്യാർഥിസംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കോളേജിന്റെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അധ്യാപകരെ പുനർവിന്യസിക്കുന്നത് അടക്കമുള്ള നടപടികളുണ്ടാകുമെന്ന് കോളേജ് വിദ്യാഭ്യാസവകുപ്പ് അഡീഷണൽ ഡയറക്ടർ കെ.കെ. സുമ നേരത്തേ പറഞ്ഞിരുന്നു. ശനിയാഴ്ച വൈകീട്ടാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. എല്ലാവർക്കും സമീപത്തെ കോളേജുകളിലേക്കാണ് മാറ്റം നൽകിയിട്ടുള്ളത്. ഭരണസൗകര്യാർഥമാണ് നടപടി എന്നാണ് ഉത്തരവിൽ പരാമർശിച്ചിട്ടുള്ളത്.അതേസമയം, എസ്.എഫ്.ഐ. നേതാക്കളെ വഴിവിട്ട് അധ്യാപകർ സഹായിക്കുന്നതായി ആരോപണമുയർന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിദ്യാർഥി കുത്തേറ്റുവീണ ദിവസം സംഭവം നിസ്സാരവത്കരിച്ച് മാധ്യമപ്രവർത്തകരെ കോളേജിന് പുറത്തിറക്കാൻശ്രമിച്ച പ്രിൻസിപ്പലിന്റെ നടപടിയും വിമർശനത്തിനിടയാക്കിയിരുന്നു. വിദ്യാർഥിനി ആത്മഹത്യചെയ്യാൻ ശ്രമിച്ചതിലും അധ്യാപകർക്കെതിരേ പരാമർശമുണ്ടായിരുന്നു. ചില അധ്യാപകർ എസ്.എഫ്.ഐ. നേതാക്കളെ വഴിവിട്ട് സഹായിക്കുന്നതായി ആരോപണമുയർന്നിരുന്നു.