രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു
ഇന്ത്യൻ റെയിൽവേ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഹരിയാനയിലെ ജിന്ദ്-സോനിപ്പത്ത് റൂട്ടിലാണ് 'നമോ ഗ്രീൻ റെയിൽ' എ…

ഇന്ത്യൻ റെയിൽവേ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഹരിയാനയിലെ ജിന്ദ്-സോനിപ്പത്ത് റൂട്ടിലാണ് 'നമോ ഗ്രീൻ റെയിൽ' എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ സർവീസ് ആരംഭിച്ചത്.
ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി എന്നിവർ പങ്കെടുത്തു. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും രാജ്യത്തെ ഇന്ധന-ഊർജ്ജ മേഖലകളെ പ്രതിസന്ധി ബാധിച്ചില്ലെന്ന് ചടങ്ങിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ഈ നേട്ടത്തോടെ ഹരിയാന ചരിത്രത്തിൽ ഇടംപിടിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിന്ദിൽ നിന്ന് സോനിപ്പത്തിലേക്കും തിരിച്ചും സർവീസ് നടത്തുന്ന ഈ ട്രെയിൻ പൂർണ്ണമായും പരിസ്ഥിതി സൗഹൃദമാണ്. കരിപുകയ്ക്ക് പകരം നീരാവി മാത്രമാണ് ഈ ട്രെയിൻ പുറത്തുവിടുന്നത്. എട്ട് പാസഞ്ചർ ചെയർ കാറുകളും രണ്ട് ഡ്രൈവിങ് പവർ കാറുകളും ഉൾപ്പെടെ ആകെ 10 കോച്ചുകളാണ് ഇതിനുള്ളത്. മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിന് ഒരേസമയം 2,600 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട്. ചടങ്ങിനോടനുബന്ധിച്ച് ഹരിയാനയിലെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.




