ട്രെയിനിൽ നിന്ന് യാത്രക്കാരിയെ ടിടിഇ ഇറക്കിവിട്ട സംഭവം; 2 ലക്ഷം രൂപ റെയിൽവേ നഷ്ടപരിഹാരം നൽകണം
അർധരാത്രിയിൽ ട്രെയിനിൽ നിന്ന് യാത്രക്കാരിയെ ടിടിഇ ഇറക്കിവിട്ട സംഭവത്തിൽ റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. യാത്രക്കാരിക്ക് റെയിൽവേ രണ്ട് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകേണ്ടത്. ഒരുമാസ…

അർധരാത്രിയിൽ ട്രെയിനിൽ നിന്ന് യാത്രക്കാരിയെ ടിടിഇ ഇറക്കിവിട്ട സംഭവത്തിൽ റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. യാത്രക്കാരിക്ക് റെയിൽവേ രണ്ട് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകേണ്ടത്. ഒരുമാസത്തിനകം തുക കൈമാറണമെന്നാണ് നിർദേശം.
റെയിൽവേ ആക്റ്റിലെ സെക്ഷൻ 139 പ്രകാരം ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ അർധരാത്രി ട്രെയിനിൽ നിന്നും ഇറക്കിവിട്ട നടപടി തെറ്റാണെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. മാതാപിതാക്കളില്ലാത്ത ഒറ്റയ്ക്ക് ജീവിക്കുന്ന പരാതിക്കാരിയോട് റെയിൽവേ കാണിച്ചത് നീതിപൂർവ്വകമല്ലാത്ത നടപടിയാണെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. അന്തസോടെ ജീവിക്കുക എന്ന ഭരണഘടനാവകാശവും മനുഷ്യാവകാശവും ലംഘിക്കപ്പെട്ടുവെന്നും ഉത്തരവിൽ പറഞ്ഞു.
2023 ജൂലൈ 30 ന് 16348 നമ്പർ ട്രെയിനിൽ വടക്കാഞ്ചേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരിക്കാണ് ദുരനുഭവം ഉണ്ടായത്. എസ് 4 കംപാർട്ട്മെന്റിൽ 41-ാം നമ്പർ ബർത്ത് അനുവദിക്കപ്പെട്ട യാത്രക്കാരി ബർത്തിലെത്തുമ്പോൾ അത് മറ്റൊരാൾക്ക് അനുവദിച്ചതായി മനസിലാക്കി. പരാതിയുമായി ടി.ടി.ഇ യെ കണ്ടപ്പോൾ തന്റെ ടിക്കറ്റ് വെബിൽ കാൻസൽ ചെയ്തിട്ടുള്ളതായി ടി.ടി.ഇ അറിയിച്ചു. താൻ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും നേരിട്ടെടുത്ത ടിക്കറ്റ് ഓൺലൈനായി കാൻസൽ ചെയ്യുന്നത് എങ്ങനെയാണെന്ന് ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല.




