നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ
നേപ്പാളിലുണ്ടായ അതിരൂക്ഷമായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 1,127 ആയി. 4,858 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് നേപ്പാൾ പൊലീസ് ബുധനാഴ്ച അറിയിച്ചത്. ജീവനോടെ ശേഷിച്ചവരെ കണ്ടെത്താനും മൃതദേഹങ്ങൾ വീണ്ടെടുക്കാനുമുള്ള…

നേപ്പാളിലുണ്ടായ അതിരൂക്ഷമായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 1,127 ആയി. 4,858 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് നേപ്പാൾ പൊലീസ് ബുധനാഴ്ച അറിയിച്ചത്. ജീവനോടെ ശേഷിച്ചവരെ കണ്ടെത്താനും മൃതദേഹങ്ങൾ വീണ്ടെടുക്കാനുമുള്ള തിരച്ചിൽ അപകടം നടന്ന് എട്ടാം ദിവസവും രക്ഷാപ്രവർത്തകർ തുടരുകയാണ്. നേപ്പാൾ പൊലീസിന്റെ കണക്കുകൾ പ്രകാരം ചിത്വാനിൽ നിന്ന് 348 മൃതദേഹങ്ങളും നാവൽപരാസി ഈസ്റ്റിൽ നിന്ന് 217 മൃതദേഹങ്ങളും നാവൽപരാസി വെസ്റ്റിൽ നിന്ന് 190 മൃതദേഹങ്ങളും നുവാകോട്ടിൽ നിന്ന് 155 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഗോർഖയിൽ നിന്ന് 66, ധാദിങ്ങിൽ നിന്ന് 59, റസുവയിൽ നിന്ന് 45, തനഹുവിൽ നിന്ന് 38 മൃതദേഹങ്ങളും ഇതുവരെ കണ്ടെടുത്തു എന്നാണ് അധികൃതർ അറിയിക്കുന്നത്.
1,113 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടവും നിയമപരമായ തിരിച്ചറിയൽ നടപടികളും പൂർത്തിയാക്കിയതായും പൊലീസ് അറിയിച്ചു. ഇതുവരെ 95 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത 911 മൃതദേഹങ്ങളുടെ വിവരങ്ങൾ നേപ്പാൾ പൊലീസ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാതായ ബന്ധുക്കളെ തിരിച്ചറിയാൻ കുടുംബങ്ങളെ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ദുരന്തബാധിത മേഖലകളിൽ നിന്ന് ഇതുവരെ 6,541 പേരെ സുരക്ഷാസേന രക്ഷപ്പെടുത്തിയിട്ടുണ്ട്. കാണാതായ 4,858 പേർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്നും അധികൃതർ അറിയിച്ചു.




